ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ശസ്ത്രക്രിയയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. കഴിഞ്ഞ ഡിസംബർ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനകൾക്ക് ശേഷമാണ് സൂര്യ
ജർമ്മനിലേക്ക് പോയത്. ഇവിടെയെത്തിയ താരം സ്‌പോർട്‌സ് ഹെർണിയയ്‌ക്കുള്ള ശസ്ത്രക്രിയക്ക് വിധേയനായി.
സൂര്യകുമാറിന്റെ പരിക്കിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പല ചർച്ചകളും ഉടലെടുത്തിരുന്നു. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റതെന്നും തിരിച്ചു വരാൻ സമയമെടുക്കുമെന്നുമായിരുന്നു ഇതിൽ ഒന്ന്. എന്നാൽ ഇപ്പോൾ തന്റെ പരിക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
‘എല്ലാവർക്കും നമസ്‌കാരം. നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ചു നാൾ മുമ്പ് ഞാൻ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇത് കണങ്കാലിനായിരുന്നില്ല. സ്പോർട്സ് ഹെർണിയയ്‌ക്കായിരുന്നു. കളിക്കളത്തിലേക്ക് തിരിച്ചു വരാനുളള ശ്രമത്തിലാണ് ഞാൻ. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി.’ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എന്താണ് സ്പോർട്സ് ഹെർണിയ?
ഞരമ്പുകളിൽ കടുത്ത വേദന അനുഭവപ്പെടുന്ന അസുഖമാണിത്. മസിലുകളിലോ ലിഗമെന്റുകളിലോ ടെൻഡനുകളിലോ പരിക്കേൽക്കുന്നതുവഴിയാണ് ഇത് സംഭവിക്കുന്നത്. അടിവയറ്റിലും സ്പോർട്സ് ഹെർണിയ ബാധിക്കാം. ഫുട്ബോൾ, ഹോക്കി ക്രിക്കറ്റ്, ടെന്നീസ് കളിക്കാരിൽ ഇത് കണ്ടുവരാറുണ്ട്. പെട്ടെന്നുള്ള തിരിച്ചിലും ദിശാ മാറ്റവും കൊണ്ടെല്ലാമാണ് ഇത് സംഭവിക്കുന്നത്. പെൽവിസിനോ അടിവയറിനോ ചുറ്റുമുള്ള മസിലുകളുടെ ബലഹീനതയും സ്പോർട്സ് ഹെർണിയ ഉണ്ടാക്കും.