വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; അച്ഛൻ മകനെ കുത്തി കൊന്നു; 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പിതാവ് രക്ഷപ്പെട്ടു

Published by
Janam Web Desk

ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. 29 കാരനായ ജിം ഉടമ ഗൗരവ് സിംഗാളാണ് പിതാവ് രം​ഗലാലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹ ഘോഷയാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൗത്ത് ഡൽഹിയെ നടുക്കിയ സംഭവം.

അച്ഛനും മകനും തമ്മിൽ നല്ല ബന്ധമായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൂട്ടാളികളുടെ സഹായത്തൊടെയായിരുന്നു രം​ഗലാൽ കൊലപാതകം നടത്തിയത്. സംഭവ ശേഷം 15 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി ഇവർ  രക്ഷപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് ചൗഹാൻ പറഞ്ഞു.

എന്നാൽ ​ഗൗരവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ ബന്ധത്തെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. ഈ വിഷയത്തിൽ അച്ഛനും മകനും തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്നാണ് രം​ഗലാലിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണ്.

 

Share
Leave a Comment