മസാഗോൺ ഡോക്കിലെ ഫാബ്രിക്കേറ്റർ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) പിടിയിലായി. ഡോക്കിലെ നിയന്ത്രണ മേഖലകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്താൻ ഇൻ്റലിജെൻസിന് ചോർത്തി നൽകിയെന്ന സംശയത്തിലാണ് 31-കാരൻ പിടിയിലായത്. ജീവനക്കാരനെ ഹണിട്രാപ്പിലൂടെയാണ് പാകിസ്താൻ കുടുക്കിയതെന്നാണ് വിവരം. കൽപേഷ് ബയിക്കറിനെതിയും ഇയാളുമായി ബന്ധപ്പെട്ടവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ഇയാൾ ഒരു യുവതിയുമായി സംസാരിക്കുന്നുണ്ട്. പിന്നീട് അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തുടങ്ങിയ ഇയാൾ രാജ്യ സുരക്ഷയെ ബാധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറിയെന്ന് സംശയമുണ്ട്. ഇതിന് പാകിസ്താൻ ഇന്റലിജെൻസ് ഓപ്പറേറ്റീവിൽ നിന്ന് ഇയാൾ പണം കൈപ്പറ്റിയെന്നും സൂചനയുണ്ട്.
ഇയാളോട് സംസാരിച്ചെന്ന് കരുതുന്ന യുവതി പാകിസ്താൻ ഇന്റലിജെൻസിന്റെ ഏജന്റെന്നാണ് സൂചന.അലിബാഗിൽ നിന്നുള്ള ആളാണ് കൽപേഷ്. ഐടിഐയിൽ നിന്ന് ഫിറ്റർ കോഴ്സ് പാസായ ഇയാൾ 2014 മുതൽ ഡോക്കിൽ ജോലി ചെയ്യുന്നുണ്ട്.