അമരാവതി: വന്ദേ ഭാരത് ട്രെയിനുകൾ ജനപ്രീതിയിൽ മുൻപന്തിയിലാണ്. ആന്ധ്രാപ്രദേശിന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ഇന്ന് ലഭിക്കും. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി രാജ്യത്തിന് സമർപ്പിക്കും. വിശാഖപട്ടണം-പുരി, വിശഖാപട്ടണം- സെക്കന്ദരാബാദ് ട്രെയിനുകളാകും ഇന്ന് സർവീസ് ആരംഭിക്കുക.
റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെയും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും പൂർത്തിയായ ഭാഗങ്ങളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. ട്രെയിൻ കണക്ടിറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം മേഖലയുടെ വികസനത്തിനും ഇത് ഊർജ്ജം പകരും. 24 സംസ്ഥാനങ്ങളിലെ 256 ജില്ലകളിലൂടെ ആകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്.
‘ഒരു സ്റ്റേഷൻ ഒരു ഉത്പന്നം’ സ്റ്റാളുകളുടെ ഉദ്ഘാടനവും നരേന്ദ്ര മോദി നിർവഹിക്കും. പ്രാദേശീയമായ ഉത്പന്നങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനുമായി കേന്ദ്രം വിഭാവനം ചെയ്ത വോക്കൽ ഫോർ ലോക്കലിന് കീഴിലാണ് പദ്ധതി.