ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങൾ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ പൗരത്വത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീങ്ങൾക്ക് മറ്റ് മതത്തിലുള്ളവരെ പോലെ തന്നെ തത്തുല്യമായ അവകാശങ്ങളുണ്ടെന്നും പൗരത്വം തെളിയിക്കുന്നതിനായി അവരോട് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിഎഎ 2024 പ്രാബല്യത്തിൽ വന്നതോടെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
“വിദ്വേഷം, അക്രമം, പീഡനം എന്നിവയൊന്നും തന്നെ പ്രോത്സാഹിപ്പിക്കാത്ത സമാധാനപരമായ മതമാണ് ഇസ്ലാം എന്നിരിക്കിലും ചില മുസ്ലീം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനാനുഭവങ്ങൾ കാരണം ഇസ്ലാമിന്റെ പേര് പോലും മോശമായി ചിത്രീകരിക്കപ്പെടുകയാണ്. പീഡിതരായവർക്ക് സമാശ്വാസമാകുന്നതിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത് ഇസ്ലാമെന്ന മതത്തെ പീഡനത്തിന്റെ പേരിൽ കളങ്കപ്പെടുത്തുന്നതിൽ നിന്നും സംരക്ഷിക്കും.” ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
സിഎഎ എന്നാൽ മുസ്ലീങ്ങൾക്ക് എതിരാണെന്ന തരത്തിൽ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക വളർത്തുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചുവിടുന്നതിന് ഉതകുന്ന യാതൊരു കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വേണ്ടിയല്ല പൗരത്വ നിയമം. അതിനാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങൾക്ക് എതിരാണ് സിഎഎ എന്ന വിധത്തിൽ ആശങ്ക ജനിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണ്.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ ആചാരങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ഒരു മുസ്ലീമിനും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നതിൽ നിന്നും സിഎഎ നിയമം തടസമാകില്ല. Naturalization നിയമങ്ങൾ സിഎഎ റദ്ദാക്കുന്നില്ല. അതിനാൽ, വിദേശരാജ്യത്ത് നിന്നും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ മുസ്ലീം കുടിയേറ്റക്കാർ ഉൾപ്പടെയുള്ള ഏതൊരു വ്യക്തിക്കും, ഇന്ത്യൻ പൗരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലുള്ള നിയമങ്ങൾ പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയെങ്കിലും പൗരത്വം കവർന്നെടുക്കാൻ സിഎഎയിൽ വ്യവസ്ഥയില്ലെന്ന് താൻ ഉറപ്പുനൽകുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.