ന്യൂഡൽഹി: കോൺഗ്രസിന് ദേശീയ താത്പര്യം തീരെ ഇല്ലെന്ന് തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണനവും വോട്ട് ബാങ്ക് രാഷ്‌ട്രീയവുമാണ് പൗരത്വ ഭേദഗതി നിയമത്തെ കോൺഗ്രസ് എതിർക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. സിഎഎയിൽ ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിലൂടെ അന്തസായി ജീവിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള അവസരമാണ് അവർക്ക് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ കോൺഗ്രസ് വിസമ്മതിച്ചു. എന്നാൽ ഈ മുസ്ലീം രാജ്യങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ, ജൈന വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന നിയമമാണ് കേന്ദ്രം ആവിഷ്കരിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് ഇന്ത്യയിൽ കഴിയുന്നത്. ഇവർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്നും അമിത് ഷാ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഈ കുടിയേറ്റക്കാരെല്ലാം ഇന്ത്യൻ പൗരന്മാരാകുകയും തുല്യ അവകാശങ്ങൾ ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.