മുസാഫർനഗർ ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ . ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ല സ്വദേശി ആരിഫ് തൻവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
തിങ്കളാഴ്ച്ചയാണ് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രധാന നീക്കമുണ്ടായത് . ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം പോലീസ് കനത്ത ജാഗ്രതയിലാണ്. സോഷ്യൽ മീഡിയ പോലീസ് നിരീക്ഷണത്തിലുമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിശ്വസിക്കരുതെന്നും ജനങ്ങളോട് നിരന്തരം സർക്കാർ നിർദേശിച്ചിരുന്നു.
എന്നാൽ ഇത് വകവയ്ക്കാതെ സിഎഎയ്ക്കെതിരെ തുടർച്ചയായി കിംവദന്തികൾ പ്രചരിപ്പിക്കുകയായിരുന്നു ആരിഫ്. മുസഫർനഗർ കോട്വാലി നഗർ പോലീസാണ് നടപടിയെടുത്തത് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വാട്ട്സ്ആപ്പിലും തൻവി ടൈംസ് എന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി പോലീസ് പറഞ്ഞു. ആരിഫ് തൻവിയാണ് ഈ ഗ്രൂപ്പ് നടത്തുന്നത്.
സിഎഎയെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഈ ഗ്രൂപ്പിൽ തുടർച്ചയായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആരിഫിന്റെ നടപടി സാമൂഹിക സൗഹാർദത്തിന് ഭംഗം വരുത്തുന്ന നടപടിയാണെന്ന് പോലീസ് പറഞ്ഞു. വ്യാജപ്രചാരണം നടത്താൻ ഉപയോഗിച്ച ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ലൈംഗികരോഗങ്ങൾ സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ആരിഫ് വ്യാജ ക്ലിനിക്കും നടത്തുന്നതായി പോലീസ് പറഞ്ഞു.