തിരുവനന്തപുരം: ജനങ്ങളെ കയ്യിലെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ- റൈസ് ഇന്നുമുതൽ വിപണിയിൽ. ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ- റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സപ്ലൈകോ വഴി സബ്‌സിഡി ഇനത്തിൽ ലഭിക്കുന്ന 10 കിലോ അരിയിൽ 5 കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. സപ്ലൈ ഇല്ലാതെ സപ്ലൈകോ നട്ടം തിരിയുന്നതിനിടെയാണ് കേന്ദ്രത്തിനെ വെല്ലുവിളിക്കും വിധത്തിൽ ഭാരത് റൈസിന് ബദലായി കെ-റൈസ് പുറത്തിറക്കുന്നത്.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിലാണ് അരി വിതരണം ചെയ്യുക. ഒരു സഞ്ചി 13-14 രൂപയാണ് വില. പരസ്യത്തിലൂടെയാണ് സഞ്ചിക്കുള്ള തുക കണ്ടെത്തുന്നതെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
റേഷൻകടകളിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റർ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘അഭിമാനമാണ് നമ്മുടെ പൊതുവിതരണം’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററിലാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ളത്. ഭക്ഷ്യമന്ത്രിയുടെ കൂടി ചിത്രമുള്ള ഈ പോസ്റ്റർ റേഷൻകടകളിൽ പതിക്കണമെന്ന കർശന നിർദ്ദേശമുണ്ട്. കടകളിൽ ഈ പോസ്റ്റർ പതിച്ചിട്ടുണ്ടോയെന്നത് അധികൃതർ നേരിട്ടെത്തി പരിശോധിക്കുമെന്നാണ് വിവരം.