മലയാള സിനിമാ ലോകത്ത് ചർച്ചകളിൽ ഇടം പിടിച്ച ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തി ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടാൻ ചിത്രത്തിന് സാധിച്ചു. ചെറിയ ഒരു കഥയെ അതിഗംഭീരമായി അവതരിപ്പിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഒന്നടങ്കം വാഴ്‌ത്തുകയാണ് സമൂഹമാദ്ധ്യമങ്ങൾ. തമിഴകത്തും ചിത്രത്തിന്റെ സ്വീകാര്യത വളരെ വലുതാണ്. മികച്ച പ്രതികരണം നേടി ഇപ്പോഴും തിയേറ്ററിൽ കുതിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.
ചിത്രം ഹിറ്റായതിൽ എടുത്തു പറയേണ്ട ഒന്നാണ് ക്ലൈമാക്സ് രംഗത്തെ ’കൺമണി അൻപോട് കാതൽ’ എന്ന ഹിറ്റ് ഗാനം. കമൽഹാസൻ നായകനായ ’ഗുണ’ എന്ന ചിത്രത്തിലെ ഗാനം അന്നും ഇന്നും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ്. അത്യുഗ്രം ക്ലൈമാക്സ് സീനിൽ ഈ ഗാനം കൂടി കോർത്തിണക്കിയപ്പോൾ പതിന്മടങ്ങായിരുന്നു തിയേറ്ററിലെ ആവേശം. ഇപ്പോഴിതാ ക്ലൈമാക്സ് രംഗത്തിലുള്ള കുറിച്ചുമുള്ള രസകരമായ വിവരങ്ങൾ ഗാനത്തെ കുറിച്ചും പങ്കുവക്കുകയാണ് ഗണപതി.
‘ക്ലൈമാക്സിലെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയാണ്. പാട്ടോട് കൂടിയാണ് വടംവലിച്ചത്. മഞ്ഞുമ്മൽ ബോയ്സിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുമ്പ് തന്നെ ഈ പാട്ട് മനസിൽ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ സിനിമയും ഇല്ലെന്ന് ചിദംബരം ആദ്യമേ പറഞ്ഞിരുന്നു. അത്രയും പ്രധാനമായിരുന്നു ആ സീനിൽ ഈ ഗാനം. റൈറ്റ്സ് കിട്ടുമോ എന്നതായിരുന്നു ഞങ്ങളുടെ വലിയ ടെൻഷൻ. റൈറ്റ്സ് കിട്ടിയില്ലെങ്കിൽ പടമില്ലെന്ന് ഉറപ്പിച്ചിരുന്നു. അത്യാവശ്യം തെറ്റില്ലാത്ത പണം നൽകി തന്നെയാണ് റൈറ്റ്സ് വാങ്ങിയത്. സ്ക്രിപ്റ്റിംഗ് കഴിഞ്ഞ് അയ്യായിരം പ്രാവശ്യമെങ്കിലും ഈ പാട്ട് നമ്മൾ കേട്ടിട്ടുണ്ട്. റിലീസ് ചെയ്യുന്നതിന് മുമ്പ് ഈ പാട്ടും ക്ലൈമാക്സും ആലോചിച്ച് രോമാഞ്ചം ഉണ്ടാകുമായിരുന്നു’ – ഗണപതി പറഞ്ഞു.