പത്തനംതിട്ട: കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പറഞ്ഞ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ തടയാൻ കേരള സർക്കാർ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമായിരിക്കുമെന്ന് അനിൽ ആന്റണി പരിഹസിച്ചു. സിഎഎയും എൻആർസിയും വ്യത്യസ്ത നിയമങ്ങളാണെന്നും എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് സിഎഎ തടയാൻ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തോമസ് ഐസക്കിന്റെ എക്‌സിലെ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരളവും തമിഴ്‌നാടും സിഎഎ നടപ്പിലാക്കില്ലെന്നും കർണാടകയും തെലങ്കാനയും സമാന നിലപാട് സ്വീകരിക്കാൻ തയ്യാറാണോയെന്നും ചോദിച്ചുകൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ എക്‌സ് പോസ്റ്റ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും നിയമം പ്രാവർത്തികമാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഐസക് എക്‌സ്‌പോസ്റ്റിൽ കുറിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു അനിൽ കെ ആന്റണിയുടെ പ്രതികരണം.
ആപ്ലിക്കേഷനുകൾ ഓൺലൈൻ വഴിയാണ് നൽകുന്നത്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനാണോ കേരള സർക്കാർ ഉദ്ദേശിക്കുന്നത്. അയൽ രാജ്യത്ത് നിന്നുമെത്തി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരാൾ പൗരത്വത്തിന് അപേക്ഷിച്ചാൽ സംസ്ഥാന സർക്കാർ അത് തടയുമോ. എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് പൗരത്വ ഭേദഗതി നിയമം പാസാക്കാതിരിക്കാൻ സാധിക്കുക. അനിൽ ആന്റണി ചോദിച്ചു.
സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളും ഇതേ നിലപാട് സ്വീകരിച്ച് രംഗത്തുവന്നിരുന്നു. നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങനെ ഇത് സംസ്ഥാനങ്ങളിൽ നടപ്പാക്കാതിരിക്കാൻ സാധിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.