ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ ഭരണഘടനയിലെ ഒരു വ്യവസ്ഥയും ഇല്ലാതാക്കുന്നില്ലെന്നും, പൗരത്വവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
” നിയമം നടപ്പിലാക്കില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. കേന്ദ്രം നടപ്പിലാക്കിയ നിയമം നിരസിക്കാൻ അവർക്ക് അവകാശമില്ല. നമ്മുടെ ഭരണഘടന പ്രകാരം പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം പാർലമെന്റിന് മാത്രമാണുള്ളത്. നിയമം നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ വിഷയമാണ്. അല്ലാതെ സംസ്ഥാനങ്ങളുടേതല്ല.
ഭരണഘടനയിലെ ആർട്ടിക്കിൾ 11 പ്രകാരം പാർലമെന്റിന് പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരമുണ്ട്. പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇപ്പോൾ പലരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. അസദുദ്ദീൻ ഒവൈസി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി തുടങ്ങിയ നേതാക്കളെല്ലാം നുണകൾ പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്. സിഎഎ നടപ്പിലാക്കുമെന്ന് 2019ലെ പ്രകടന പത്രികയിൽ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നതാണ്. സിഎഎ ഈ രാജ്യത്തിന്റെ നിയമമാണ്. പ്രീണനരാഷ്‌ട്രീയത്തിലൂടെ വോട്ട് ഉറപ്പിക്കൽ മാത്രമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
പ്രതിപക്ഷം എന്തിലും രാഷ്‌ട്രീയം കാണുന്നവരാണ്. സർജ്ജിക്കൽ സ്‌ട്രൈക്കിൽ രാഷ്‌ട്രീയമുണ്ടെന്നാണ് അവർ നേരത്തെ പറഞ്ഞത്. തീവ്രവാദത്തിനെതിരെ നടപടി എടുക്കേണ്ടതില്ല എന്നാണോ അവർ ഉദ്ദേശിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഞങ്ങളുടെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് അവർ പറഞ്ഞു. 1950 മുതൽ ഞങ്ങൾ പറഞ്ഞതാണ് ആർട്ടിക്കിൾ 370 എടുത്തുകളയുമെന്ന്. പറയുന്നതൊന്നും ചെയ്യാറില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ചരിത്രം. എന്നാൽ ബിജെപിയോ നരേന്ദ്രമോദിയോ അങ്ങനെ അല്ല. പറയുന്നത് പ്രവർത്തിച്ച് കാണിക്കും. പ്രധാനമന്ത്രി നൽകുന്ന എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്നും” അമിത് ഷാ പറഞ്ഞു.