എറണാകുളം: ആന്റോ ആന്റണി എം.പിയെ ശക്തമായി വിമർശിച്ച് അനിൽ കെ. ആന്റണി. ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള അധിക്ഷേപത്തെ തുടർന്നാണ് പ്രതികരണം. ആന്റോ ആന്റണിയുടേതിന് സമാനമായ പ്രതികരണത്തെ തുടർന്നാണ് താനും കോൺഗ്രസിൽ നിന്ന് രാജിവച്ചത്. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമം ഇന്ത്യയുടെ പരമാധികരത്തെ ചോദ്യം ചെയ്തു അതിന് കോൺഗ്രസ് പിന്തുണച്ചു. എന്നാൽ തനിക്ക് അതിനെ അംഗീകരിക്കാനായില്ല. അതേത്തുടർന്നാണ് തന്റെ രാജിയെന്ന് അനിൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ ഉന്നത നേതാവ് രാഹുൽ ലോകം മുഴുവൻ നടന്ന് മനപ്പൂർവം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ മറ്റൊരു മുതിർന്ന നേതാവ് ആന്റോ ആന്റണി സൈനികരെയും പുൽവാമയിൽ വീരമൃത്യു വരിച്ച 42 സൈനികരുടെ സ്മരണകളെയും അധിക്ഷേപിക്കുകയാണ്. സംഭവത്തിൽ ആന്റോ ആന്റണി മാപ്പ് പറയണം അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകനാണ് ബിജെപിയുടെ തീരുമാനം.
പൗരത്വം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ വിഷയമാണ്. വിഷയത്തിൽ മറ്റൊരു ഭരണകൂടത്തിനും അവകാശമില്ല. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപീഡനം അനുഭവിച്ചവർക്ക് പൗരത്വം നൽകുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ സാധാരണക്കാരെ പറ്റിക്കാനുള്ളതാണെന്നും അനിൽ കെ. ആന്റണി പറഞ്ഞു.