കന്യാകുമാരി: തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സർക്കാരിന്റെ ധാർഷ്ട്യത്തെ ബിജെപി ഇത്തവണ തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തമഴിലായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഏകതാ യാത്ര ആരംഭിച്ചത് തമിഴ്നാട്ടിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിഎംകെ-കോൺഗ്രസ് സഖ്യത്തെ ജനങ്ങൾ തൂത്തെറിയുമെന്നും തമിഴ്നാടിനെ മുന്നോട്ടുനയിക്കാൻ ഇൻഡി മുന്നണിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റേത് അഴിമതി രാഷ്ട്രീയവും ബിജെപിയുടേത് വികസന രാഷ്ട്രീയവുമാണ്. രാജ്യത്ത് ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് നോർത്ത്-സൗത്ത് ഇടനാഴി നടപ്പിലായത്. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിൽ പോലും കോൺഗ്രസ് യാതൊന്നും ചെയ്തില്ല. എന്നാൽ വികസനത്തിനായി വിശ്രമമില്ലാതെയാണ് കേന്ദ്രസർക്കാർ പ്രവർത്തിച്ചത്. റോഡുകളുടെ വികസനം പോലും ഡിഎംകെ സർക്കാർ ഇവിടെ നടപ്പാക്കിയിട്ടില്ല. തമിഴ്നാട്ടിലെ റെയിൽവേയുടെ വികസനത്തിന് 6,300 കോടി രൂപയും റോഡ് വികസനത്തിനായി 50,000 കോടി രൂപയും കേന്ദ്രസർക്കാർ നൽകിയതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് തമിഴ്നാട്ടിലെ വിവിധ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം പോലും തടയാനാണ് ഇവിടെ ഡിഎംകെ സർക്കാർ ശ്രമിച്ചത്. തമിഴ്നാടിന്റെ പുണ്യപ്രതീകമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചതിനെയും എതിർത്തവരാണ് ഡിഎംകെ സർക്കാർ. തമിഴകത്തിന്റെ സംസ്കാരത്തെ തകർക്കാനാണ് ഡിഎംകെയുടെ ശ്രമം. എന്നാൽ മോദിയുടെ ഗ്യാരന്റി തമിഴ്നാടിന്റെ പാരമ്പര്യത്തെ സംരക്ഷിക്കും. – മോദി പറഞ്ഞു.