ന്യൂഡൽഹി: സെപ്റ്റംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഹൈദരാബാദ് വിമോചനത്തിൽ പങ്കാളികളായ വ്യക്തികൾ പ്രകടിപ്പിച്ച ധീരതയെയും ദേശസ്‌നേഹത്തെയും സ്മരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് തീരുമാനം അറിയിച്ചത്.
“ഹൈദരാബാദിനെ മോചിപ്പിച്ച രക്തസാക്ഷികളെ അനുസ്മരിക്കാനും യുവാക്കളുടെ മനസ്സിൽ ദേശസ്നേഹത്തിന്റെ ജ്വാല ജ്വലിപ്പിക്കാനും, എല്ലാ വർഷവും സെപ്റ്റംബർ 17-ാം തീയതി ഹൈദരാബാദ് വിമോചന ദിനമായി ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ചു,” വിജ്ഞാപനത്തിൽ പറയുന്നു.
“1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 13 മാസക്കാലം ഹൈദരാബാദിന് സ്വാതന്ത്ര്യം ലഭിച്ചില്ല, അത് നൈസാമിന്റെ ഭരണത്തിൻ കീഴിലായിരുന്നു. “ഓപ്പറേഷൻ പോളോ” എന്ന പോലീസ് നടപടിക്ക് ശേഷം 1948 സെപ്റ്റംബർ 17 ന് ഈ പ്രദേശം നൈസാമിന്റെ ഭരണത്തിൽ നിന്ന് മോചിതമായി,” വിജ്ഞാപനത്തിൽ തുടർന്നു പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം സെപ്റ്റംബർ 17 ന് ‘മുക്തി ദിവസ്’ എന്നറിയപ്പെടുന്ന ഹൈദരാബാദ് വിമോചന ദിനാചരണത്തിൽ പങ്കെടുത്തിരുന്നു. നിസാമിന്റെ സൈന്യത്തിനും റസാക്കർമാർക്കും എതിരെ പോരാടിയ ധീരരായ സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ മുൻ സർക്കാരുകൾ പ്രീണന നയങ്ങൾ കാരണംഹൈദരാബാദ് വിമോചന ദിനം ആഘോഷിച്ചിട്ടില്ലെന്ന് അന്ന് അമിത് ഷാ എടുത്ത് പറഞ്ഞു.
“75 വർഷമായി, ഈ മഹത്തായ ദിനം നമ്മുടെ യുവാക്കൾക്ക് പരിചയപ്പെടുത്താൻ ഒരു സർക്കാരും ഒരു പരിപാടിയും സംഘടിപ്പിച്ചിട്ടില്ല.അവർ പ്രീണന നയം കാരണം ഭയന്ന് തെലങ്കാന വിമോചന ദിനം ആഘോഷിച്ചില്ല. ഇത്രയും വലിയ സംഭവത്തിനു ശേഷവും ചില പാർട്ടികൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാൻ മടിച്ചത് ഖേദകരമാണ്. ചരിത്രം മറക്കുന്നവരോട് ജനം പുറംതിരിഞ്ഞ് നിൽക്കുമെന്നാണ് ആ പാർട്ടികളോട് എനിക്ക് പറയാനുള്ളത്-അദ്ദേഹം പറഞ്ഞു.
സെപ്തംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കണമെന്നത് മേഖലയിലെ ജനങ്ങളുടെ ദീര്ഘകാലാവശ്യമായിരുന്നു.
ഹൈദരാബാദിലെ ചോരമണക്കുന്ന ഹിന്ദുവേട്ടയുടെ കഥ; “റസാക്കർ” (Razakar: The Silent Genocide of Hyderabad )വരുന്നു ഹിന്ദി, തെലുങ്ക് , തമിഴ്, കന്നഡ, മലയാളം, മറാത്തി, ഭാഷകളിൽ റിലീസ് മാർച്ച് 15 ന്.
ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വേട്ടയുടെ കഥ അഭ്രപാളിയിലെത്തിക്കുന്ന സിനിമ “റസാക്കർ” (Razakar: The Silent Genocide of Hyderabad ) മാർച്ച് 15 ന് റിലീസ് ചെയ്തു.1947 ഓഗസ്റ്റ് 15 നും 1948 സെപ്തംബർ 17 നും ഇടയിൽ നടന്ന ഹൈദരാബാദിന്റെ വിമോചന സമരത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയാണിത്.ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഇന്ത്യയിലേക്കുള്ള സംയോജനത്തിനിടയിൽ റസാക്കർമാർ ഹിന്ദു ജനതയോട് ചെയ്ത അതിക്രമങ്ങളെയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്.റസാക്കർ ഭരണകാലത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ഈ സിനിമ നൽകുന്നത്, ഈ കാലഘട്ടത്തിൽ അവരുടെ ത്യാഗവും സഹിഷ്ണുതയും ഉയർത്തിക്കാട്ടുന്നു.
റസാക്കർ തെലുങ്ക് , തമിഴ്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രേക്ഷകർക്ക് കാണാനാകും. ബോബി സിംഹ, മകരന്ദ് ദേശ്പാണ്ഡെ, രാജ് അർജുൻ, വേദിക , ഇന്ദ്രജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമർവീർ ക്രിയേഷൻ LLP യുടെ ബാനറിൽ, ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് യാത സത്യനാരായണയാണ്.















