ന്യൂഡൽഹി: ഭാരതത്തിന് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് ഭീകരൻ ഫർഹത്തുള്ള ഗോറി. ഐഎസ്ഐയാണ് ഗോറിയുടെ ആക്രമണത്തിനുള്ള ആഹ്വാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. 2002-ൽ അക്ഷർധാമം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഗോറി. കാലങ്ങളായി ഒളിവിലായിരുന്നു ഇയാളുടെ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഭീകരാക്രമണങ്ങളിൽ വിരലടയാളം തിരിച്ചറിഞ്ഞതോടെ ഗോറി ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വർഷം പോലീസ് തകർത്ത ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ നടത്തിയിരുന്നത് റിക്രൂട്ടറായി ആൾമാറാട്ടം നടത്തിയ ഗോറിയാണെന്ന് ഡൽഹി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക സൗഹാർദം തകർക്കാനുള്ള ഐഎസ്ഐയുടെ ഗൂഢാലോചനയാണ് ഇയാളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നിലെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ സംശയിക്കുന്നു. ഗോറിയുടെ അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടാനുള്ള പാക് നീക്കമാണ് ഇതെന്നും ഇൻ്റലിജൻസ് കരുതുന്നു.
ടെലിഗ്രാം അടക്കമുള്ള മാദ്ധ്യമങ്ങളിൽ സജീവമാണെന്ന് കണ്ടെത്തുകയും യുവാക്കളെ പ്രലോഭിപ്പിക്കുന്ന വീഡിയോ പുറത്തിറക്കുകയുമായിരുന്നു 2019 വരെ അ പ്രത്യക്ഷനായിരുന്ന ഗോറി. അബു സൂഫിയാൻ, സർദാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. 2020-ൽ ഇന്ത്യ ഇയാളെ ഭീകരവാദിയായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നും പാകിസ്താനിലെത്തിയ ഭാരതത്തിനെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു.