ഡൽഹി: ഇന്ത്യയുമായുള്ള സൗഹൃദബന്ധം എക്കാലവും നിലനിർത്തുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ. സാമൂഹ്യ പുരോഗതിക്കായുള്ള യാത്രയിലാണ് ഇരു രാജ്യങ്ങളെന്നും ഈ യാത്രയിൽ ഭാരതവുമായി ഭൂട്ടാൻ എന്നും കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” വികസനത്തിന്റെ പാതയിലാണ് ഇന്ത്യയും ഭൂട്ടാനും. സാമൂഹ്യ പുരോഗതി എന്നത് നമുക്ക് അത്യാവശ്യമായ കാര്യമാണ്. സൗജന്യ വിദ്യാഭ്യാസത്തിലൂടെയും മികച്ച ചികിത്സകൾ നൽകിയും ഭൂട്ടാനും സാമൂഹ്യ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യങ്ങളിൽ വികസനങ്ങൾ വരുമ്പോൾ അതിനൊപ്പം തന്നെ നമ്മുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അത്തരത്തിലുള്ള വികസനങ്ങൾക്കാണ് ഇന്ത്യയും ഭൂട്ടാനും പ്രാധാന്യം നൽകുന്നത്”- ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു.
കാർബൺ രഹിതമായ രാജ്യമാണ് ഭൂട്ടാൻ. വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. കൊറോണ മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ഇന്ത്യൻ വിനോദസഞ്ചാരികളാണ് ഭൂട്ടാനിലേക്ക് ധാരാളമായി എത്തുന്നത്. വിനോദസഞ്ചാര മേഖലകൾ മെച്ചപ്പെടുത്തുന്നതിനും ഭൂട്ടാനിലെ സേവനങ്ങൾ കൂടുതൽ സൗഹൃദപരമാക്കുന്നതിനും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.