ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിൽ രാംലല്ലയുടെ അനുഗ്രഹം 24 മണിക്കൂറും തേടാം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഗതാഗത വകുപ്പുമായി സഹകരിച്ച് ഭക്തർക്ക് യാത്ര സുഗമമാക്കുന്നതിനായി ഇ-ബസുകൾ ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം സനഗരവികസന വകുപ്പുമായി ഏകോപിപ്പിക്കും.
പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ കാഴ്ച യാഥാർത്ഥ്യമാക്കാൻ ട്രസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്ന നവരാത്രി ഉത്സവം 17-ന് രാംലല്ലയുടെ ജന്മദിനമായ രാമനവമി ആഘോഷത്തോടെ അവസാനിക്കും.