കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. സംഭവ സമയം, സ്ഥലത്ത് ചുവന്ന ബൈക്കിൽ കറങ്ങിയിരുന്ന വ്യക്തി മോഷ്ടാവാണെന്നുള്ള സംശയം നിലനിൽക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതോടെയാണ് മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ വാളൂരിലെ തോട്ടിൽ അർദ്ധ നഗ്നയായി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരിച്ചതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും തോട്ടിൽ ഒരാൾക്ക് മുങ്ങാനുള്ള വെള്ളമില്ലെന്നതും കൊലപാതകമാണെന്ന പോലീസിന്റെ സംശയത്തിന് ആക്കം കൂട്ടുന്നു. തോട്ടിലെ കട്ടിയുള്ള ചളിയാണ് അനുവിന്റെ ദേഹത്തിൽ നിന്നും കണ്ടെത്തിയത്. ആരെങ്കിലും ചവിട്ടിപിടിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസെത്തിയിരിക്കുന്നത്. അനുവിന്റെ ശരീരത്തിൽ നിന്നും കമ്മൽ, പാദസ്വരം ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബൈക്കുമായി പ്രദേശത്ത് കറങ്ങിയ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.