തിരുവനന്തപുരം: ദളിത് യുവാവിനെ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. വർക്കലയിൽ ഈ മാസം എട്ടിന് രാത്രിയോടെയായിരുന്നു സംഭവം. പുന്നമൂട് സ്വദേശി രഞ്ജിത്തിനാണ് (30) മർദ്ദനമേറ്റത്. ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ഉത്സവത്തിനിടെ സംഘർഷം ഉണ്ടായെന്ന് വിവരം ലഭിച്ചതിനെ തുടർന്നെത്തിയ വർക്കല അഡീഷണൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൂട്ടംകൂടി നിന്നവരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് രഞ്ജിത്തിന് ലാത്തികൊണ്ട് മർദ്ദനമേറ്റത്.
ലാത്തി വീശിയപ്പോൾ സംഭവിച്ചതല്ലെന്നും അഡീഷണൽ എസ്.ഐ തന്നെ മർദ്ദിച്ചതാണെന്നും യുവാവ് പറയുന്നു. ചോരവാർന്ന് നിലത്തുവീണ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പോലീസ് തയ്യാറായില്ലെന്ന് ദൃക്സാക്ഷികളും പറയുന്നു. സംഭവത്തിൽ ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് രഞ്ജിത്തും കുടുംബവും.