തിരുവനന്തപുരം: സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത് മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ ബിജെപി സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ. 1600 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ പോലും കഴിയാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ജനങ്ങളോട് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.
‘1600 രൂപ പെൻഷൻ കൊടുക്കാൻ പോലും കഴിയാതെ നട്ടം തിരിയുന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. അപ്പോഴാണ് ലക്ഷക്കണക്കിന് രൂപ അഭിഭാഷകര്‍ക്ക് നല്‍കിയുള്ള നിയമ യുദ്ധം. നികുതിപ്പണം ഇടതു മുന്നണിയുടെ രാഷ്‌ട്രീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയും. സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത് മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ്.
20,000 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ പല രാഷ്‌ട്രീയ പാർട്ടികൾക്കും കിട്ടിയിട്ടുള്ള സംഭാവന. ബിജെപിക്ക് കിട്ടിയത് 6000 കോടിയായിരുന്നു. പ്രതിപക്ഷത്തിന് കിട്ടിയത് 14000 കോടിയും. എന്ത് ആനുകൂല്യം കിട്ടിയതിന്റെ പേരിലാണ് ഈ പതിനാലായിരം കോടി രൂപ കോര്‍പ്പറേറ്റുകള്‍ പ്രതിപക്ഷത്തിന് സംഭാവന നൽകിയതെന്നും.’- വി മുരളീധരൻ ചോദിച്ചു.