പുതിയ ഇനം പരാദ കടന്നലുകളെ കണ്ടെത്തി മലയാളി ഗവേഷണസംഘം. ‘ടീനിയോ ഗൊണാലസ് ദീപക്കി’ എന്ന് പേരിട്ടിരിക്കുന്ന കടന്നലിനെ ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൺവയോൺമെന്റിലെ എന്റമോളജിസ്റ്റുകളാണ് കണ്ടെത്തിയത്. മലയാളികളായ ഫെമി ബെന്നി, എ.പി രഞ്ജിത്, പ്രിയദർശൻ ധർമജൻ എന്നിവരാണ് കണ്ടെത്തലിന് പിന്നിലെ മൂവർ സംഘം.
രാസകീടനാശിനികൾക്ക് പകരം, പാർശ്വഫലങ്ങൾ ഇല്ലാതെ ജൈവകീട നിയന്ത്രണത്തിന് സഹായിക്കുന്നവയാണ് കണ്ടെത്തിയ പരാദ കടന്നലെന്നാണ് ഗവേഷകർ പറയുന്നത്. അന്താരാഷ്‌ട്ര റിസേർച്ച് ജേണലായ സൂട്ടാക്സയുടെ പുതിയ ലക്കത്തിൽ കണ്ടത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
A new species of parasitoid wasp- Taeniogonalos deepaki was described and illustrated from Western Ghats in Karnataka. pic.twitter.com/j3MuxBF9G5
— ATREE (@atree_org) March 11, 2024
ഇന്ത്യയിൽ ഇതിനോടകം ടീനിയോ ഗൊണാലസ് ഇനത്തിൽപ്പെട്ട ആറ് സ്പീഷീസുകളെയാണ് കണ്ടെത്തിയട്ടുള്ളത്. ഇലകളിൽ മുട്ടയിടുന്ന കൂട്ടത്തിൽപ്പെടുന്നവയാണ് ഇവ. കീടങ്ങളുടെ കാറ്റർപില്ലർ മുട്ടകൾ കഴിക്കുന്നതിലൂടെ അവയുടെ ശരീരത്തിലേക്ക് കടക്കുന്നു. ഇങ്ങനെ എത്തുന്ന ലാർവകൾ മുൻപ് കയറിപ്പറ്റിയ മറ്റ് ഇനത്തിൽപ്പെട്ട പരാദലാർവകളെ ഭക്ഷണമാക്കിയാണ് കീടനിയന്ത്രണം സാധ്യമാക്കുന്നത്.















