കാബൂൾ: ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ഗെരാഷ്ക് ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 38 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെറാത്ത് നഗരത്തിൽ നിന്നും കാബൂളിലേക്ക് പോവുകയായിരുന്ന ബസ് കാണ്ഡഹാറിൽ നിന്നും ഹെറാത്തിലേക്ക് വന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാണ്ഡഹാർ-ഹെരാത്ത് ഹൈവേയിൽ വച്ചാണ് അപകടമുണ്ടായത്. മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
അപകടത്തിൽപ്പെട്ട ബസിൽ നിന്നും തീ പടർന്നതും അപകടത്തിന്റെ തോത് വർദ്ധിപ്പിച്ചു. പരിക്കേറ്റ 38 യാത്രക്കാരിൽ 11 പേരുടെ നില ഗുരുതരമാണ്. ടാങ്കർ ലോറി പൂർണമായും കത്തിനശിച്ചു. നിരവധി അപകട വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും വരാറുള്ളത്. നഗരത്തിലെ റോഡിന്റെ മോശം അവസ്ഥയും ഡ്രൈവറുടെ അശ്രദ്ധയും കാരണമാണ് അപകടങ്ങൾ നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.