ഇടുക്കി: മൂന്നാറിൽ പടയപ്പയുടെ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. ഭക്ഷണവും കുടിവെള്ളവും ലഭ്യമാവാത്തതിനെ തുടർന്നാണ് ആന ജനവാസമേഖലയിൽ ഇറങ്ങുന്നതെന്നും ഇത് ഒരുക്കി നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്.
കാട്ടാനയെ തുരത്തുന്നതിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ ഫലപ്രദമായ രീതിയിൽ പടയപ്പയെ വനത്തിലേക്ക് തുരത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു എന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഇന്നും മാട്ടുപ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും പടയപ്പ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കടകൾ തകർക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കിൽ മയക്കുവെടി വച്ച് വീഴ്‌ത്താനാണ് തീരുമാനം.