ന്യൂഡൽഹി: ഭാരത് രാഷ്‌ട്ര സമിതി നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ഗൂഢാലോചന നടത്തിയതായി ഇഡിയുടെ കണ്ടെത്തൽ. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ഡൽഹി മുഖ്യമന്ത്രി കൂടാതെ മനീഷ് സിസോദിയ അടക്കമുള്ള ആംആദ്മിയുടെ മറ്റ് നേതാക്കളുമായി കവിത ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട് ആംആദ്മി നേതാക്കളുമായി ചർച്ച ചെയ്യുകയും നയ രൂപീകരണവും നടപ്പിലാക്കലുമായി ബന്ധപ്പെട്ട് 100 കോടി രൂപ കവിത കൈമാറിയതായും ഇഡി ആരോപിച്ചു. പുതിയ നയം നടപ്പിലാക്കുന്നതിന് മുന്നോടിയായി മൊത്തക്കച്ചവടക്കാരിൽ നിന്നും കൈക്കൂലി തുക ശേഖരിച്ച് കവിതയും കൂട്ടാളികളും എഎപി നേതാക്കൾക്ക് നൽകിയെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലുള്ള കവിതയുടെ വസതിയിലുൾപ്പടെ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പിറ്റേന്ന് തന്നെ പ്രത്യേക PMLA കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടു. തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ എംഎൽസിയാണ് കെ. കവിത.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ചെന്നൈ, മുംബൈ അടക്കമുള്ള 245 ഇടങ്ങളിൽ ഇഡി ഇതിനോടകം റെയ്ഡ് നടത്തിക്കഴിഞ്ഞു. എഎപി നേതാവ് മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവരടക്കം 15 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൂടാതെ 128.79 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.