റാഞ്ചി: ജെഎംഎം നേതാവും എംഎൽഎയുമായ സീത മുർമു സോറൻ പാർട്ടി വിട്ടു. എക്‌സിലൂടെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്‌ക്കുന്ന കാര്യം സീത മുർമു അറിയിച്ചത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സീത, ഭർതൃപിതാവും ജെ.എം.എം. ദേശീയ അദ്ധ്യക്ഷനുമായ ഷിബു സോറന് രാജിക്കത്ത് നൽകി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയാണ് സീത. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടു. ഇതാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ സീത ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ വളർച്ചയ്‌ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച വ്യക്തിയാണ് തന്റെ ഭർത്താവ്. മികച്ച സംഘടനയായി ഉയർത്തിയ പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും സീത മുർമു ആരോപിച്ചു.