ന്യൂഡൽഹി: തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്ക് ഭാരതം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ യുവാക്കൾ തൊഴിലന്വേഷകനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പാതയാണ് തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംരംഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ഇന്ത്യയുടെ വിലങ്ങ് തടിയായിരുന്ന ബഹിരാകാശ മേഖല ഇന്ന് കുതിപ്പിന്റെ പാതയിലാണ്. ബഹിരാകാശ മേഖലയിൽ 50-ലധികം സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. ഇന്ത്യൻ യുവത്വത്തിന്റെ കരുത്ത് ലോകം ഇന്ന് അറിയുന്നു. അവരുടെ കഴിവുകളിൽ വിശ്വസിച്ച് അവരുടെ അഭിലാഷങ്ങൾക്ക് ഇന്ധനം നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആളുകളുടെ ചിന്തയെ തന്നെ മാറ്റിമറിക്കാൻ സാധിച്ചു. ഒരു തൊഴിലന്വേഷകൻ എന്ന നിലയിൽ, യുവാക്കൾ ഇപ്പോൾ ഒരു തൊഴിൽ ദാതാവാകാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംരംഭക മേഖലയിൽ രാജ്യം ബഹുദൂരം മുൻപിലാണ് സഞ്ചരിക്കുന്നത്. വനിതകളുടെ പങ്കാളിത്തം പ്രശംസനീയമാണ്. രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തോളം സ്ത്രീകളാണ് നയിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനും അവരുടെ ഉന്നമനത്തിനുമായി കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്റ്റാർട്ടപ്പ് മഹാകുംഭ് പോലുള്ള മഹാപരിപാടി സംഘടിപ്പിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാം. വരുന്ന അഞ്ച് വർഷം സുവർണകാലഘട്ടമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കാര്യമായി സംഭാാവന ചെയ്യാൻ കെൽപ്പുള്ളവരാണ് സംരംഭകരെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് ഡൽഹിയിൽ സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടി സംഘടിപ്പിച്ചത്. വാണിജ്യ മന്ത്രാലയവും പ്രമുഖ വ്യവസായ അസോസിയേഷനുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഭൂതപൂർവ്വമായ പങ്കാളിത്തമാണ് ത്രിദിന പരിപാടിയിൽ ഉണ്ടായിരുന്നത്. പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 2,000-ത്തിലധികം സ്റ്റാർട്ടപ്പുകളും യൂണിക്കോണുകളും നിരവധി സംരംഭകരും വ്യവസായ പ്രമുഖരും പരിപാടിയുടെ ഭാഗമായിരുന്നു,















