ഇസ്ലാമാബാദ് : പാകിസ്താനിലെ ഹിന്ദു, സിഖ് സമുദായങ്ങൾക്കെതിരെ മതമൗലികവാദികളുടെ പ്രകോപനം . ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ പേരിലാണ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് .
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയപ്പോൾ തന്നെ പാകിസ്താനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും നേരെ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ പാകിസ്താനിൽ ഹിന്ദു, സിഖ് സമുദായത്തിൽപ്പെട്ടവരുടെ സ്വത്തുക്കളുടെ മൂല്യവും പെട്ടെന്ന് കുറഞ്ഞ നിലയിലാണ് . ഹിന്ദുക്കളും സിഖുകാരും തങ്ങളുടെ സ്വത്തുക്കൾ കിട്ടുന്ന വിലയ്‌ക്ക് വിൽക്കാൻ നിർബന്ധിതരാകുകയാണ്.
സിന്ധിൽ ഈ പ്രവണത വളരെ പ്രകടമാണ്. അവിടെ സ്ഥിരതാമസമാക്കിയ ഭൂരിഭാഗം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിൽ ഈ നിയമം നടപ്പിലാക്കുന്നതിൽ വളരെ സന്തുഷ്ടരാണ് . സിന്ധിലെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാത്തതിനാൽ, അവർ ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും ഇവിടെ പൗരത്വം സ്വീകരിക്കാനും ആഗ്രഹിക്കുന്നു.
20 ഓളം ഹിന്ദു-സിഖ് കുടുംബങ്ങൾ പെഷവാറിൽ നിന്ന് കുടിയേറിയതായി പാക് ദേശീയ ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇവർ വസ്തു വിൽക്കാൻ നീക്കം നടത്തിയപ്പോഴാണ് നേരത്തെ രണ്ട് കോടിയോളം രൂപ കണക്കാക്കിയിരുന്ന വസ്തുവിന്റെ മൂല്യം ഗണ്യമായി കുറഞ്ഞതായി അറിയുന്നത്. ഒരു സിഖ് കുടുംബം രണ്ട് കോടി വിലമതിക്കുന്ന സ്വത്ത് 1.35 കോടി രൂപയ്‌ക്കാണ് വിറ്റത് .
അതിനിടെ 200 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിക്കാനും ശ്രമം നടന്നു . ഖൈബർ പഖ്തൂൺഖ്വയിലെ സ്വാബി ജില്ലയിലെ രാജ്ജാർ തഹസിൽ ദാഗായി ഗ്രാമത്തിലാണ് ഈ പുരാതന ക്ഷേത്രം. ഇസ്ലാമിസ്റ്റുകൾ ക്ഷേത്രം പൊളിക്കാൻ വരുന്നുണ്ടെന്നറിഞ്ഞയുടൻ ഗ്രാമത്തിലെ ഹിന്ദുക്കൾ സംഘടിച്ചെത്തി ക്ഷേത്രത്തിന് സംരക്ഷണം നൽകുകയായിരുന്നു .