തിരുവനന്തപുരം: ലഹരി മാഫിയയ്‌ക്ക് ഭരണകക്ഷി സംരക്ഷണമേർപ്പെടുത്തുവെന്ന ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ. കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ പരസ്യമായി അക്രമം നടന്നിട്ടും പൊലീസിന് പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവൻ, ലഹരി മാഫിയയുടെ ഔദാര്യത്തിന് വിട്ടുകൊടുക്കുന്ന സമീപനം പിണറായി വിജയൻ സർക്കാർ മാറ്റണമെന്ന്
മുരളീധരൻ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയണം. പൂക്കോട് സർവകലാശാലയിൽ സിദ്ധാർത്ഥ് മരിച്ച സംഭവത്തിലും സിപിഐഎം സംരക്ഷണം ഒരുക്കിയെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണം എന്നും വി. മുരളീധരൻ പറഞ്ഞു.
അമ്പലത്തിൻകാലയിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ആർഎസ്എസ് പ്രവർത്തകനും, മണ്ഡൽ കാര്യവാഹകുമായ വിഷ്ണുവിനെ സന്ദർശിക്കാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നെയ്യാർ മെഡിസിറ്റിയിൽ എത്തിയാണ് വിഷ്ണുവിനെ മുരളീധരൻ സന്ദർശിച്ചത്.