ഒഡിഷയിൽ പുതിയ രണ്ടിനം മണ്ണിരയെ കണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയും ഒഡിഷ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ (സിയുഒ) ഗവേഷകരുമായി സഹകരിച്ചാണ് ഒഡിഷയിലെ കോരപുട്ടിൽ പുതിയ ഇനങ്ങളെ കണ്ടെത്തിയത്.
കോരപുട്ട് ജില്ലയിലെ റാണി ദുഡുമ, ജയ്പൂർ ഘട്ട് പ്രദേശങ്ങളിൽ നിന്ന് സിയുഒ വിദ്യാർത്ഥിയായ ആയുസ്മിത നായിക് ഏതാനും വലിയ മണ്ണിരകളുടെ മാതൃകകൾ ശേഖരിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുൻ ശാസ്ത്രജ്ഞൻ ആർ പാലിവാൾ, എംജി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെൻ്റർ ഓഫ് എൻവയോൺമെൻ്റൽ സ്റ്റഡീസ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റിലെ മണ്ണിര വിദഗ്ധരായ പ്രശാന്ത നാരായണൻ, എ.പി തോമസ് എന്നിവരുടെ സഹായത്തോടെ മണ്ണിരയെ നിരീക്ഷിച്ചു.
തുടർന്ന് നടത്തിയ വിശദമായ പഠനത്തിലാണ് കണ്ടെത്തിയവ ശാസ്ത്രലോകത്തെ അതിഥികളാണെന്ന് തിരിച്ചറിഞ്ഞത്. Megascolexjeyporeghatiensis, Megascolexquadripappilatus എന്നാണ് ഇവയ്‌ക്ക് നൽകിയിരിക്കുന്ന പേരുകൾ. പ്രമുഖ അന്താരാഷ്‌ട്ര ടാക്സോണമിക് ജേണലായ ‘സൂടാക്സ’യിൽ ഇവരുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്ത് ആകെ ഇതുവരെ 70 ഇനം മണ്ണിരകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 34 എണ്ണം ഇന്ത്യയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത്, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിലുള്ള പർവതനിരകളിലാണ് ഇവയെ ഏറ്റവും അധികമായി കാണപ്പെടുന്നത്.