ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി ഒരു സായുധ പോരാട്ടത്തിനില്ലെന്ന് അറിയിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസം അഫ്ഗാനിലെ അതിർത്തി മേഖലകളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സൈന്യത്തെ ഉപയോഗിക്കുകയെന്നത് അവസാന മാർഗമാണെന്നും അഫ്ഗാനിസ്ഥാനുമായി ഒരു സായുധ പോരാട്ടത്തിന് ഇസ്ലാമാബാദ് താത്പര്യപ്പെടുന്നില്ലെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ അതിർത്തി മേഖലകളായ ഖോസ്റ്റിലും പക്തികയിലുമായിരുന്നു പാകിസ്താൻ ആക്രമണം നടത്തിയത്. അഫ്ഗാനിൽ നിന്നുള്ള ഭീകരർ നടത്തിയ ആക്രമണത്തിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും വ്യോമാക്രമണത്തോട് പാകിസ്താൻ പ്രതികരിച്ചു. പരസ്പരവൈരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും താത്പര്യപ്പെടുന്നില്ലെന്നും അഫ്ഗാൻ ഭരണകൂടത്തോട് പറയാൻ ആഗ്രഹിക്കുന്നതായും ഇസ്ലാമാബാദ് അറിയിച്ചു.
മാർച്ച് 16ന് പാകിസ്താനിലെ മിർ അലിയിൽ തെഹ്‌രീകെ-ഇ-താലിബാന്റെ (TTP) ഹാഫിസ് ഗുൾ ബഹദൂർ ഗ്രൂപ്പ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു അഫ്ഗാനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. ലെഫ്. കേണലും കാപ്റ്റനും അടക്കം ഏഴ് പട്ടാളക്കാരെ നഷ്ടപ്പെട്ടതോടെയായിരുന്നു ഇസ്ലാമാബാദിന്റെ പ്രത്യാക്രമണം.
എന്നാൽ പാകിസ്താൻ നിലവിൽ കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഒരു യുദ്ധത്തിന് പുറപ്പെട്ടാൽ രാജ്യം സമ്പൂർണ പതനത്തിലേക്ക് കൂപ്പുകുത്തുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സംഘർഷങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇന്ത്യയിലേക്കുള്ള വ്യവസായ ഇടനാഴി തടയുമെന്ന ഭീഷണിയാണ് പാകിസ്താന്റെ അവസാന കച്ചിത്തുരുമ്പ്.