സുഹൃത്തുക്കൾക്ക് വേണ്ടി പ്രതിഫലമൊന്നും ചിന്തിക്കാതെ എന്തും ചെയ്യുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ അക്ഷയയുടെ ജീവിതത്തിലും ഇത്തരത്തിലൊരു ദിനമുണ്ട്. സുഹൃത്തും അനുജനുമായ സഹപാഠിയെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ദിവസം.
ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശി അക്ഷയ ഇപ്പോൾ ബിഡിഎസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ തോടെല്ലാം നിറഞ്ഞിരുന്നു. അക്ഷയ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. തന്നെക്കാൾ ഒരു വയസ് പ്രായം കുറഞ്ഞ ആൺകുട്ടികളും അക്ഷയക്കൊപ്പം ഉണ്ടായിരുന്നു.
അക്ഷയ പിന്നിലും ആൺകുട്ടികൾ മുന്നിലുമാണ് നടന്നിരുന്നത്. തോട്ടിലെ വെള്ളത്തിൽ കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് കാൽതട്ടി വെള്ളത്തിലേക്ക് വീണു. പതിനൊന്നു വയസുകാരനായ അഭിനന്ദായിരുന്നു വീണത്. നല്ല ഒഴുക്കുള്ള വെള്ളത്തിൽ അഭിനന്ദ് മുങ്ങി താണു പോകുകയായിരുന്നു. അപ്രതീക്ഷിത അപകടത്തിൽ കൂടെയുണ്ടായിരുന്ന എല്ലാവരും ഭയന്നു പോയി.
എല്ലാവരും ഭയന്നെങ്കിലും, പിന്നിലായി നടന്നു വന്നിരുന്ന അക്ഷയ ധൈര്യം സംഭരിച്ചു. സമീപത്തെ വീട്ടിലേക്ക് കയറുന്നതിനായി നിർമ്മിച്ചപാലത്തിനു നേരെയാണ് ഒഴുകി പോയത്. പിന്നിൽ തൂക്കിയിരുന്ന സ്കൂൾബാഗ് മാത്രമാണ് വെള്ളത്തിൽ പൊങ്ങി കിടന്നത്. വളരെ പെട്ടെന്ന് തന്നെ അക്ഷയ ഓടിയെത്തി. പാലത്തിന് മറുവശത്തെത്തിയ അക്ഷയ അഭിനന്ദിന്റെ ബാഗിൽ പിടിച്ചാണ് കരയ്‌ക്ക് കയറ്റിയത്. അന്ന് അക്ഷയക്ക് 12 വയസ്സും രക്ഷപ്പെട്ട അഭിനന്ദിന് 11 വയസ്സുമായിരുന്നു.
അന്ന് തന്നെ അക്ഷയ നാട്ടിലെ താരമായി കഴിഞ്ഞിരുന്നു. എന്നാൽ ഔദ്യോഗികമായി അനുമോദിക്കുകയോ ആദരിക്കുകയോ ഉണ്ടായില്ല. മഞ്ഞുമ്മൽ ബോയ്സ് സിനിമ ഹിറ്റായതോടെയാണ് നാട്ടുകാർ വീണ്ടും അക്ഷയയുടെ ധീരതയെ ഓർത്തത്. മാർച്ച് 20ന് ആറ്റിങ്ങൽ പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് ശേഷം അക്ഷയക്ക് ആദരവും നൽകി. അന്ന് അഭിനന്ദും ഉണ്ടായിരുന്നു. മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഇരുവർക്കും ഉപഹാരങ്ങൾ കൈമാറി.
ആറ്റിങ്ങൽ ഇളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളാണ് രക്ഷകയായ അക്ഷയ. ഇളമ്പ പൂവത്തിൻമൂല കുന്നിൻപുറത്ത് വീട്ടിൽ ബിജുവിന്റെയും റീനയുടെയും മകനായ അഭിനന്ദ് ഇപ്പോൾ എൻജിനിയറിങ് ആദ്യ വർഷ വിദ്യാർഥിയാണ്.