ബംഗളുരു : വനം വകുപ്പിന്റെ അനുവാദമില്ലാതെ നിരോധിത മേഖലയിൽ ട്രെക്കിങ്ങ് നടത്തിയതിന് കർണാടകയിലെ “ഇൻക്രെഡിബിൾ മങ്കി മാൻ” അറസ്റ്റിലായി. നിരവധി മലകളും കെട്ടിടങ്ങളും കയറി വാർത്തകളിൽ ഇടം പിടിച്ച ചിത്രദുർഗയിലെ ജ്യോതി രാജ് ആണ് അറസ്റ്റിലായത്. ഉയരങ്ങളിലേക്ക് കയറുന്നതിന് പ്രത്യേക കഴിവുകളുള്ള ഇയാളെ കർണാടകയിലെ ഇൻക്രെഡിബിൾ മങ്കി മാൻ എന്നാണ് അറിയപ്പെടുന്നത്.
സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്‌തമായ പ്രത്യേക കഴിവുള്ള ചിത്രദുർഗയിലെ ജ്യോതി രാജ് ഉയർന്ന പാറക്കെട്ടുകൾ വെറും കൈകളോടെയാണ് കയറുന്നത്. സന്ദർശകരെ രസിപ്പിക്കാനായി സുരക്ഷാ കവചങ്ങളില്ലാതെ ചിത്രദുർഗ കോട്ടയുടെ മതിലിൽ കയറിയാണ് ഇയാൾ പ്രശസ്തനായത്. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം (830 അടി ), ഒഴുക്കിനെതിരെ നീന്തി മലകയറിയ ഏക വ്യക്തി കൂടിയാണ് അദ്ദേഹം. ജോഗ് വെള്ളച്ചാട്ടത്തിൽ വീണുപോയ ആളുകളുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ അധികൃതർ നിരവധി തവണ ജ്യോതിരാജിന്റെ സേവനം വിനിയോഗിച്ചിട്ടുണ്ട്.
ബംഗളുരുവിൽ നിന്ന് 70 കിലോമീറ്റർ ദൂരത്തുള്ള ഹന്ദിഗുണ്ടി ബെട്ട എന്നറിയപ്പെടുന്ന ഹന്ദിഗുണ്ടി മലനിരകളിൽ കയറാനായിരുന്നു ജ്യോതിരാജിന്റെ നീക്കം. ഒരു ഭാഗം കീഴ്‌ക്കാം തൂക്കായ ഈ മല കർണ്ണാടകയിലെ ഏറ്റവും ആകർഷണീയമായ ട്രെക്കിങ്ങ് കേന്ദ്രമാണ്. ഇതിന്റെ കീഴ്‌ക്കാം തൂക്കായ ഭാഗത്തു കൂടി കയറാനാണ് ജ്യോതിരാജ് വനം വകുപ്പിന്റെ അനുമതി തേടിയത്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥരാരും ഇയാളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. വിവിധ അധികാരികൾക്ക് നിവേദനം നൽകി ഒരാഴ്ച കഴിഞ്ഞിട്ടും വനംവകുപ്പ് അധികൃതർ അവഗണന തുടർന്നു എന്നാണ് ജ്യോതിരാജ് പറയുന്നത്.
ഹന്ദിഗുണ്ടി ബെട്ടയിൽ ട്രെക്കിങ്ങ് നടത്താൻ തീരുമാനിച്ച ജ്യോതിരാജ് വ്യാഴാഴ്ച പുലർച്ചെ ആ സാഹസം തുടങ്ങി. ഇദ്ദേഹം ട്രക്കിംഗ് നടത്തുകയാണെന്ന് ആരോ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ മൊബൈലിൽ വിളിച്ചു. മലകയറാൻ അനുവാദമില്ലെന്ന കാര്യം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും കുന്നിന്റെ മുക്കാൽ ഭാഗവും കയറിയ ജ്യോതിരാജ് ഇറങ്ങാതെ കുന്നു കയറി ലക്ഷ്യം കൈവരിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി കൊണ്ടുപോയി..
അനുമതിയില്ലാതെ മലകയറിയതിന് എഫ്ഐആർ ഫയൽ ചെയ്യുകയും ജയിലിലാക്കുകയും ചെയ്യുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം ജ്യോതിരാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു.ഇതോടെ സൈബറിടത്തിലെ ജ്യോതിരാജിന്റെ ആരാധകരും അനുയായികളും ഇളകി.
ജ്യോതി രാജിനെ ഭീഷണിപ്പെടുത്തുന്നതും അറസ്റ്റ് ചെയ്യുന്നതുമായ വീഡിയോകൾ അവളുടെ ഇൻസ്റ്റാഗ്രാം പേജിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ബലമായി ഡിലീറ്റ് ചെയ്തു. അറസ്റ്റ് ചെയ്തതും മലകയറുന്നതുമായ ഫോട്ടോകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഹന്ദിഗുണ്ടി മല കയറാൻ അനുമതി നൽകണമെന്ന് ഏതാനും ദിവസം മുമ്പ് ജ്യോതിരാജ് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷ കണക്കിലെടുത്ത് ആദ്യം പോലീസിന്റെയും അഗ്നിശമനസേനയുടെയും അനുമതി കൂടി വാങ്ങണമെന്ന് വകുപ്പ് നിർദേശിച്ചിക്കുകയായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് മലകയറാൻ വനംവകുപ്പും കർണാടക ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും നിർദേശിച്ചിട്ടുണ്ട്. കർണാടകയിൽ നിലവിൽ ഏതെങ്കിലും മല കയറുമ്പോൾ, അത് വനത്തിനുള്ളിലാണെങ്കിൽ, പ്രാദേശിക ഭരണസമിതിയുടെയോ വനം വകുപ്പിന്റെയോ അനുമതി നിർബന്ധമാണ്.
Photo Courtesy : Meenakshi Gupta