ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പ്് അടുത്തിരിക്കെ ഹിമാചൽപ്രദേശിൽ വെട്ടിലായി കോൺഗ്രസ്. സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു. നളഗഡ്,
ദെഹ്റ, ഹാമിർപൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന കെ.എൽ താക്കൂർ, ഹോഷിയാർ സിംഗ്, ആശിഷ് ശർമ്മ എന്നിവരാണ് സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്. മൂവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും വേണ്ടിയാണ് രാജിവച്ചതെന്ന് എംഎൽഎമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പും ജൂൺ ഒന്നിന് ആറ് മണ്ഡലങ്ങളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് നിർണായക നീക്കം. ധരംശാല, ലാഹൗൺ ആന്റ് സ്പിതി,സുജൻപൂർ, ബർസാൽ, ഗാഗ്രേത്ത്, കുച്ച്‌നർ, എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസും 25 മണ്ഡലങ്ങളിൽ ബിജെപിയുമാണ് വിജയിച്ചത്. വരാനിരിക്കുന്ന 9 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന് അധികാരകമുള്ള ഏകസംസ്ഥാനമാണ് ഹിമാചൽപ്രദേശ്. ഭരണനഷ്ടമുണ്ടായാൽ രാജ്യത്ത് നിന്ന് കോൺഗ്രസ് പൂർണമായും നാമാവശേശമാകും.
68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. 2022 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് ആറ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെ കോൺഗ്രസിന്റെ അംഗബലം 34 ആയി ചുരുങ്ങി. ബിജെപിക്ക് 25 സീറ്റുകളാണുളളത്. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂവരും ബിജെപി സ്ഥാനാർത്ഥിക്കായിരുന്നു വോട്ട് ചെയ്തത്. ബിജെപിയിൽ ചേരുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രാജിക്ക് ശേഷം ഹോഷിയാർ സിംഗ് പ്രതികരിച്ചു.