ഭഗവാൻ സംഘകവികൾക്ക് സംഘപലക ദാനം ചെയ്ത ലീലയാണിത്. 48 അക്ഷരങ്ങളുടെ മനുഷ്യരൂപമാണ് സംഘകവികൾ “അ” മുതൽ “സ” വരെയുള്ള അക്ഷരങ്ങളാണ് മനുഷ്യരൂപം പ്രാപിച്ച് സംഘകവികൾ എന്ന് അറിയപ്പെടുന്നത്.
സൃഷ്ടികർത്താവായ ബ്രഹ്മദേവൻ സരസ്വതി, ഗായത്രി, സാവിത്രി എന്നീ ശക്തികളോടൊപ്പം കാശി ക്ഷേത്രത്തിൽ എത്തി. അവിടെ പിതാമഹൻ ഒരു ലിംഗം പ്രതിഷ്ഠിച്ചു പിതാമഹേശ്വര ലിംഗം എന്ന് അതറിയപ്പെടുന്നു. അതിന്റെ സമീപം തന്നെ ഒരു തീർത്ഥവും നിർമ്മിച്ചു. അവിടെ ഒൻപത് അശ്വമേധം വിധിപ്രകാരം അനുഷ്ടിച്ചു. ഓരോ യാഗത്തിനു ശേഷവും ബ്രഹ്മദേവൻ മൂന്ന് ശക്തിമാരോടും ഒപ്പം അവഭൃതസ്നാനം ചെയ്തു.
പത്താമത്തെ യാഗം സന്തോഷം ചെയ്തതിനുശേഷം അവഭൃതസ്നാനത്തിന് പുറപ്പെടാൻ തുടങ്ങിയപ്പോൾ അവിടെ വന്നുചേർന്ന ഗന്ധർവ്വ നാരിയുടെ ഗാനം ആസ്വദിച്ചുകൊണ്ട് സരസ്വതി ദേവി അവിടെത്തന്നെ നിന്നു. ഗാനാലാപനം ശ്രവിച്ചപ്പോൾ ദേവി സ്നാനത്തെ കുറിച്ച് ചിന്തിച്ചില്ല. ഗായത്രിയോടും സാവിത്രിയോടും ഒപ്പം സ്നാനാനന്തരം ബ്രഹ്മദേവൻ എത്തി. സരസ്വതി ദേവി അദ്ദേഹത്തിനോട് കുപിതയായി ഭാഷണം നടത്തി. മാത്രമല്ല ബ്രഹ്മാവിനെ നിന്ദിക്കുകയും ചെയ്തു. ഇത് കേട്ടപ്പോൾ അദ്ദേഹം കുപിതനായി ശപിച്ചു. ഒരു കാരണവും കൂടാതെ കോപിച്ചത് കൊണ്ട് 48 ജന്മം ഭൂമിയിൽ മനുഷ്യരൂപത്തിൽ ജനിക്കണം എന്നുള്ളതായിരുന്നു ശാപം. അറിവില്ലാതെ ഞാൻ നിന്ദിച്ചത് ക്ഷമിക്കണമെന്ന് സരസ്വതീദേവി ക്ഷമാപണം നടത്തി. കൃപ തോന്നിയ ബ്രഹ്മദേവൻ ശാപമോക്ഷം നൽകി.
ആ ശാപമോചനം ഇങ്ങനെയായിരുന്നു. “മനുഷ്യരൂപം പ്രാപിക്കുന്ന അവരോടൊപ്പം “ഹ” എന്ന അക്ഷരവും പല രാജ്യങ്ങളിലും സഞ്ചരിച്ച് തങ്ങളുടെ കവിതാ ചാതുര്യം ഭരണാധികാരികളെ അറിയിക്കും. സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യും. അവസാനം അവർ ഹാലാസ്യനാഥനായ ശിവ ഭഗവാന്റെ മധുരയിൽ എത്തും. ആ കവികൾ സംഘകവികൾ എന്നറിയപ്പെടും സുന്ദരേശ ഭഗവാന്റെ അനുഗ്രഹവും അവർക്ക് ലഭിക്കും ഇഹലോകസുഖം അനുഭവിച്ചതിനുശേഷം മോക്ഷവും പ്രാപ്തമാകും.” സരസ്വതീദേവിക്ക് ശാപഫലം അനുഭവിക്കാതെ ബ്രഹ്മ ദേവനോടൊപ്പം സത്യലോകത്തിലേക്ക് പോകുവാൻ ശാപമോക്ഷം കൊണ്ട് സാധിച്ചു..
ബ്രഹ്മദേവന്റെ ശാപത്താൽ സരസ്വതീദേവിയുടെ അംഗത്തിലുള്ള അക്ഷരങ്ങൾ നൽക്കീരൻ കപിലൻ തുടങ്ങിയ നാമങ്ങളാൽ പ്രസിദ്ധരായി. അവർ ദ്രാവിഡഭാഷയിലാണ് കവിതകൾ എഴുതിയിരുന്നത്. പലപല രാജ്യങ്ങളിലും സഞ്ചരിച്ച് തങ്ങളുടെ പാടവം അറിയിച്ചതിനുശേഷം അവർ മധുരയിൽ എത്തി. അപ്പോൾ ഹാലാസ്യനാഥനായ സുന്ദരേശ ഭഗവാൻ ഒരു കവിയുടെ രൂപത്തിൽ ആവിർഭവിക്കുകയും കാരുണ്യപൂർണമായ കടാക്ഷത്തോടെ കൂടി നോക്കുകയും ചെയ്തു. അദ്ദേഹം അവരോട് ഇങ്ങനെ ചോദിച്ചു.
“നിങ്ങളാരാണ് എവിടെനിന്നാണ് വരുന്നത് എന്തിനാണ് ഇവിടെ വന്നത് എന്താണ് നിങ്ങളുടെ ആഗ്രഹം നിങ്ങൾക്ക് അറിയാവുന്ന വിദ്യ എന്താണ് നിഷ്കളങ്കമായി എല്ലാം പറയുക..”
“അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു സരസ്വതി ദേവിയിലുള്ള അക്ഷരങ്ങളാണ് ഞങ്ങൾ. താമ്രപർണി തടത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത് ധർമ്മാർത്ഥ കാമം മോക്ഷങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നു. നിമിഷനേരം കൊണ്ട് കവിത എഴുതുവാൻ ഞങ്ങൾക്ക് കഴിയും..” ഹാലാസ്യനാഥനായ സുന്ദരെശ ഭഗവാനെ ദർശിക്കുവാനാണ് ഇവിടെ വന്നത്. അങ്ങയെ ദർശിച്ചപ്പോൾ സുന്ദരെശ ഭഗവാനെ ദർശിച്ചപോലെ തോന്നി. അങ്ങയുടെ കൃപ ഉണ്ടെങ്കിൽ ഭഗവാന്റെ ദർശന സൗഭാഗ്യം ഞങ്ങൾക്ക് ലഭിക്കും അങ്ങ് അതിനെ സഹായിക്കണം..”
ഇങ്ങനെ കവികൾ പറഞ്ഞപ്പോൾ കവിരൂപം ധരിച്ച് സുന്ദരേശ ഭഗവാൻ സ്വന്തം കവിതാമൃതത്താൽ അവർക്ക് ആനന്ദം പ്രദാനം ചെയ്തു. പെട്ടെന്ന് അകത്ത് പ്രവേശിച്ച് മൂല ലിംഗത്തെ ദർശിപ്പിച്ചു. അവർ ആഗ്രഹിച്ചതുപോലെ ധർമ്മാർത്ഥ കാമം മോക്ഷങ്ങൾ ലഭിക്കുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ കവിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട സുന്ദരേശ ഭഗവാൻ അപ്രത്യക്ഷനായി. ഇത് അവരെ അത്ഭുതപ്പെടുത്തി ഭഗവാന്റെ കവിതാമൃതം ആസ്വദിച്ച അവർ മധുരയിൽ സന്തോഷം വസിച്ചു.
രാജാവായ വംശശേഖരനും സംഘവിദ്വാന്മാരുടെ കവിതകൾ ആസ്വദിച്ചു. അവർക്ക് അനവധി ധനം സമ്മാനമായി നൽകി. സുന്ദരനാഥ സേവയ്‌ക്ക് വേണ്ടി ഒരുമിച്ച് ഇരിക്കുവാൻ ഒരു മഹാമണ്ഡപവും രാജാവ് നിർമ്മിച്ചു. അവിടെ അവർ സസുഖം വാഴുമ്പോൾ ചില അഹങ്കാരികളായ കവികൾ സംഘകവികളെ നിന്ദിച്ചു. അവരുടെ കവിതകളാണ് ശ്രേഷ്ഠം എന്നായിരുന്നു അവരുടെ വാദം.തങ്ങളുടെ അറിവിനെ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്ന് വിചാരിച്ച സംഘകവികൾ തിങ്കളാഴ്ച ദിനങ്ങളിൽ സോമസുന്ദര സന്നിധിയിൽ എത്തി ഭഗവാനെ സ്തുതിച്ചു. ഇങ്ങനെ പ്രാർത്ഥിച്ചു.
“ഹാലാസ്യനാഥ .!! സുന്ദരേശ .!! കാല വിനാശന.!! കാരുണ്യവാരിധേ..!! ഫാലവിലോചന..!! പാർവതീ കാന്ത..!! അങ്ങയുടെ പാദാരവിന്ദങ്ങൾ നിത്യവും ദർശിക്കുവാൻ വരുന്ന ഞങ്ങൾക്ക് ഒരു വിദ്യാപീഠമില്ല. ആരാണെന്ന് തെളിയിക്കുവാൻ യോജിച്ച ഒരു പലക ഞങ്ങൾക്ക് തരേണമേ..”
ഈശ്വരൻ സംഘകവികളുടെ പ്രാർത്ഥന കേട്ടപ്പോൾ സ്വന്തം വിദ്യാപീഠത്തിൽ നിന്ന് മാതൃകാമയമായ ഒരു വിദ്യാപീഠം നിർമിച്ചു.. അ എന്ന അക്ഷരം മുതൽ ക്ഷ എന്ന അക്ഷരം വരെയുള്ള മാതൃകാ വർണങ്ങളാൽ ശോഭിക്കപ്പെട്ടതും ചതുരവും മനോഹരവുമായ വെളുത്ത പീഠത്തെ കയ്യിലെടുത്തുകൊണ്ട് കാവി വേഷധാരിയായി ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് വന്നു. സംഘ കവികൾക്ക് ആ പീഠം നൽകി അവർ ഒരു മുഴം നീളവും വീതിയും ഉള്ള പലക സാദരം വാങ്ങി പ്രണമിക്കുകയും ആനന്ദിക്കുകയും ചെയ്തു. ഭഗവാൻ നൽകിയ ആ പീഠം മാതൃകാപീഠം എന്നറിയപ്പെടുന്നു. സരസ്വതി പീഠം എന്നും ജ്ഞാനപീഠം എന്നും വിദ്യാപീഠം എന്നും ജ്ഞാനികൾ ഈ പീഠത്തെ കീർത്തിക്കുന്നു. സംഘ കവികൾ സംഘപലക എന്നാണ് നാമം നൽകിയത്. അവർക്ക് വേണ്ടി രാജാവ് നിർമ്മിച്ചു കൊടുത്ത സംഘമണ്ഡപത്തിന്റെ മധ്യത്തിൽ ശുഭ്രവസ്ത്രം വിരിച്ച് അതിൽ ആ പലക വെച്ചു.
സംഘകവികളിൽ ഒരാളായ നൽകീരൻ ആ പീഠത്തിൽ ഇരുന്നു. സുന്ദരേശ ഭഗവാന്റെ ആജ്ഞയാൽ ആ പീഠം വലുതായി. രണ്ടാമത് കപിലൻ എന്ന കവി ഇരുന്നു. അപ്പോഴും അത് വലുതായി. മൂന്നാമത് ഭരണൻ എന്ന കവിയിരുന്നു. അപ്പോഴും പീഠം വലുതായി. ഇങ്ങനെ 48 കവികൾക്കും സുഖമായി ഇരിക്കുവാൻ തക്കവണ്ണം പീഠം വലുതായപ്പോൾ എല്ലാവർക്കും ആദരവും അത്ഭുതവും ഉണ്ടായി.
ആവർ വിജ്ഞാനപ്രദങ്ങളായ പ്രബന്ധങ്ങളും കവിതകളും രചിച്ച മണ്ഡപത്തിന്റെ മധ്യഭാഗത്ത് കൂട്ടിയിട്ടു. (പ്രബന്ധം – ഗദ്യവും പദ്യവും കൂടിക്കലർന്ന സ്വന്തം രചന). ഒരു ദിവസം അവർ പരസ്പരം വാഗ്വാദം തുടങ്ങി.”എന്റേതാണ് നല്ലത് മറ്റെല്ലാം നിസ്സാരം” എന്നായിരുന്നു ഓരോ കവിയുടെയും മനോഭാവം. അവസാനം അവർ ഒരു തീരുമാനത്തിലെത്തി. ഓരോ കവിയും സ്വന്തം രചനകളിൽ നല്ലതെന്ന് തോന്നുന്നവ എടുക്കണം എന്നും മറ്റുള്ളവ മാറ്റിവയ്‌ക്കണം എന്നുമായിരുന്നു തീരുമാനം. അതനുസരിച്ച് അവർ സ്വന്തം കവിതകൾ തിരയാൻ ശ്രമിച്ചപ്പോൾ ഒന്നും തിരിച്ചറിയാൻ പറ്റാത്ത വിധം ഒന്നിനോടൊന്ന് കലർന്നുകിടക്കുന്നു. ഇത് കണ്ടപ്പോൾ അവർക്ക് ദുഃഖം ഉണ്ടായി. അപ്പോൾ കാവി വേഷം ധരിച്ച് സുന്ദരേശ്വര ഭഗവാൻ പ്രത്യക്ഷപ്പെട്ടു.
പ്രത്യക്ഷനായപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്നവരെ എല്ലാം കടാക്ഷിച്ചു മന്ദഹാസത്തോടുകൂടി ഇങ്ങനെ പറഞ്ഞു. “നിങ്ങളെല്ലാവരും ദുഖിക്കുന്നത് എന്തിനാണ് വിഷമിക്കുന്നത് ദുഃഖ കാരണം അറിയിച്ചാൽ പരിഹരിച്ചു തരാം”.
അപ്പോൾ കൂപ്പുകൈകളുമായി അവർ ഇങ്ങനെ അറിയിച്ചു.
“ഞങ്ങളുടെ മിത്രമായ ആദരവോടുകൂടി ഇത് കേൾക്കണം ഞങ്ങൾ രചിച്ച കൃതികൾ ഒന്നിനോട് ഒന്ന് കലർന്ന് കിടക്കുന്നു അവ വേർതിരിച്ച് അറിയാൻ കഴിയുന്നില്ല. അതുകൊണ്ട് അവ വേർതിരിച്ചെടുത്ത് ഞങ്ങളിൽ ഒരാളായി ഇവിടെ വസിക്കേണമേ.”
കവി രൂപത്തിൽ ആഗതനായ ഭഗവാൻ അത് സമ്മതിച്ചു. ഓരോന്നും വേർതിരിച്ച് സന്തോഷത്തോടുകൂടി അവർക്ക് നൽകി. സർവ്വവും വേണ്ടതുപോലെ നടത്തുന്ന സർവ്വജ്ഞൻ ആണല്ലോ ഭഗവാൻ. മറ്റു കവികൾക്ക് ആഗതനായ കവിയുടെ പാടവം കണ്ടപ്പോൾ അത്ഭുതം ഉണ്ടായി. തങ്ങളോടൊപ്പം സംഘപലകയിൽ ഇരുന്ന് രചനകൾ നോക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അഭ്യർത്ഥന സ്വീകരിച്ച ഭഗവാൻ അവരോടൊപ്പം പലകയിൽ ഇരുന്നു. നക്ഷത്ര ഗണങ്ങളോടൊപ്പം ചന്ദ്രൻ ശോഭിക്കുന്നത് പോലെയും, ദേവന്മാരോടൊപ്പം ദക്ഷിണാമൂർത്തിയായ ഭഗവാൻ ശോഭിക്കുന്നത് പോലെയുമാണ് കവി രൂപിയായി പ്രത്യക്ഷപ്പെട്ട മഹാദേവൻ കവികളുടെ സമീപം ശോഭിച്ചത്.
അവരുടെ അജ്ഞാനാന്ധകാരത്തെ നീക്കികൊടുത്തു ജ്ഞാനപ്രകാശം നൽകിയും ഭഗവാൻ അനുഗ്രഹിച്ചു. നവാഗതനായ കവീശ്വരൻ മനുഷ്യനാണോ ഈശ്വരനാണോ എന്നും സംശയം അവർക്ക് ഉണ്ടായി. ഭഗവാൻ അവരുടെ പ്രബന്ധങ്ങളും കവിതകളും പരിശോധിക്കുകയും അവയിലെ ദോഷങ്ങൾ പറഞ്ഞ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ നൽകീരൻ എഴുന്നേറ്റുനിന്ന് സ്വന്തം പ്രബന്ധത്തിന്റെ മേന്മ പറഞ്ഞു. എന്റെ പ്രബന്ധത്തിൽ അഞ്ചാമതായി എഴുതിയ കവിതയ്‌ക്ക് തുല്യമായ ഒരു കവിത നിങ്ങളുടെ പ്രബന്ധങ്ങളിൽ ഇല്ല ഞാൻ പറയുന്നത് സത്യമാണ്.
നല്കീരന്റെ അഹങ്കാര പൂർണമായ വാക്കുകൾ കേട്ടപ്പോൾ സുന്ദരേശ ഭഗവാൻ ശബ്ദാർത്ഥ സുന്ദരമായ സ്വന്തം കവിത അവതരിപ്പിച്ചു.മനോഹരമായ എന്റെ ഈ കവിതയ്‌ക്ക് തുല്യമായി മറ്റൊന്നുമില്ല. സംശയമുണ്ടെങ്കിൽ സംഘകവികൾ തന്നെ നല്ലത് ഏതാണെന്ന് പറയട്ടെ ഭഗവാന്റെ ഈ തിരുമൊഴികൾ കേട്ടപ്പോൾ ആരും ഒന്നും പറഞ്ഞില്ല. നല്കീരനോടുള്ള ഭയം കൊണ്ടാണ് എല്ലാവരും മൗനം അവലംബിച്ചത്. മത്സരബുദ്ധിയുള്ള നല്ക്കീരൻ മഹേശ്വര കവിതയെ വിമർശിച്ചു. അതിനു മറുപടിയായി മഹാദേവൻ ഇങ്ങനെ പറഞ്ഞു “നൽക്കീരാ നീ മത്സരബുദ്ധിയുള്ളവൻ ആണെന്ന് പ്രസിദ്ധമാണ്. അതുകൊണ്ട് നീ പറയുന്നത് പരിഗണനാർഹമല്ല. നീയല്ലാതെ മറ്റാരെങ്കിലും എന്റെ കവിതയ്‌ക്ക് ദോഷം പറഞ്ഞാൽ അത് പരിഗണിക്കാം. ഇത് കേട്ടപ്പോൾ നല്കീരനെ പ്രീതി സമ്പാദിക്കുവാൻ വേണ്ടി സംഘകവികളിൽ ഒരാളും കൂടി മഹേശ്വര കവിതയിലെ ദോഷങ്ങൾ പറഞ്ഞു അപ്പോൾ ഉച്ചത്തിലുള്ള ഒരു ശബ്ദം ആകാശത്ത് ഉത്ഭവിച്ചു..
“നിങ്ങളുടെ വാദം തീർക്കുവാൻ ഹാലാസ്യനാഥനായ സുന്ദരേശ ഭഗവാനാണ് കാവിവേഷം ധരിച്ച് അവിടെ സന്നിഹിതനായിട്ടുള്ളതെന്ന കാര്യം മനസ്സിലാക്കുക.”
ഉടനെ എല്ലാവരും കവി രൂപത്തിൽ പ്രത്യക്ഷപ്പെട്ട സുന്ദരേശ ഭഗവാനെ സ്തുതിച്ചു. അവർ അന്യോന്യമുള്ള മനോഹരമായ ചിന്തയോട് കൂടി അനേകകാലം ജീവിതം നയിച്ചു. കവിരൂപത്തിൽ പ്രത്യക്ഷപ്പെട്ട ഭഗവാനും സംഘകവികളെ അനുഗ്രഹിച്ച് കൊണ്ട് സംഘപലകയിൽ വസിച്ചു.
.
ഈ ലീല പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്താൽ കവിത്വവും സർവ്വ സുഖങ്ങളും ലഭിക്കും. അന്ത്യത്തിൽ മോക്ഷവും ലഭിക്കും..
അടുത്ത ഹാലാസ്യ മാഹാത്മ്യം 52– ശൈവ ബ്രാഹ്മണന് ശ്ലോകദാനം..
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/