തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തിരിമറി. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കൂട്ടുപിടിച്ചാണ് തിരിമറി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കുന്നതിന് പകരം ഇടനിലക്കാരുടേത് ചേർത്താണ് തട്ടിപ്പ്.
ഉടമസ്ഥാവകാശം മാറ്റാതെ വർഷങ്ങളായി ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും കൈവശം സൂക്ഷിച്ച വാഹനങ്ങൾക്ക് രേഖകളുണ്ടാക്കുകയാണ് മറ്റൊരു ക്രമക്കേട്. രേഖകളില്ലാത്ത വാഹനങ്ങൾക്കും ഇതിലൂടെ ആർസി സംഘടിപ്പിക്കാം. വാഹന രജിസട്രേഷൻ രേഖകൾ മാർച്ച് 31-ന് മുൻപായി ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വ്യവസ്ഥ.
ആർസിയിലെയും ആധാറിലെയും പേരുകൾ ഒത്തില്ലെങ്കിൽ വാഹൻ സോഫ്റ്റ് വെയർ നിരസിക്കും. ഇത്തരം കേസുകളിൽ അസൽ രേഖകൾ ഹാജരാക്കിയാൽ മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കാനാണ് ഉദ്യോഗസ്ഥാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.