ഭാരതം ചന്ദ്രനിൽ വരെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടെന്ന് നമുക്കറിയാം. അഭിമാനമായ ചന്ദ്രയാൻ ബഹിരാകാശമേഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. ഇതിന് പിന്നാലെ ഛിന്നഗ്രഹത്തിലും ഇന്ത്യക്ക് പ്രാധാന്യം നൽകുകയാണ് ആസ്ട്രോണമിക്കൽ യൂണിയൻ. ഇൻ്റർസ്റ്റെല്ലാർ മീഡിയം, അൾട്രാവയലറ്റ് ജ്യോതിശാസ്ത്രം എന്നു തുടങ്ങി വിവിധ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ പ്രൊഫ. ജയന്ത് മൂർത്തിയുടെ പേരാണ് ഛിന്നഗ്രഹത്തിന് നൽകിയത്.
2005 EX296 എന്ന പേരിൽ പട്ടികപ്പെടുത്തിയിരുന്ന ഛിന്നഗ്രഹത്തിനാണ് ജയന്ത് മൂർത്തിയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേര് നൽകിയത്. സൗരയൂഥത്തിലെ ചെറിയ വസ്‌തുക്കൾക്ക് പേരിടുന്ന IAU-യുടെ വർക്കിംഗ് ഗ്രൂപ്പായ ഓൺ സ്‌മോൾ ബോഡിസ് നോമൻക്ലേച്ചറാണ് പേര് നിർദ്ദേശിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫ. മൂർത്തി. പ്രപഞ്ചത്തെ കുറിച്ചുള്ള നിഗൂഢ രഹസ്യങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിനായി നാസയുടെ ന്യൂ ഹൊറൈസൺ സയൻസ് ടീമിനൊപ്പം ചേർന്ന് പ്രൊഫ. മൂർത്തി പ്രവർത്തിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് റേഡിയേഷസനെ കുറിച്ച് സംഘം നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും ശാസ്ത്രലോകം അമൂല്യമായി കണക്കാക്കുന്നു.
2005-ൽ അമേരിക്കയിലെ അരിസോണയിലെ കിറ്റ് പീക്ക് നാഷണൽ ഒബ്സർവേറ്ററിയിൽ വച്ച് MW Buie -ആണ് ജയന്ത്മൂർത്തി എന്ന ഛിന്നഗ്രഹത്തെ (215884) ആദ്യമായി കണ്ടെത്തിയത്. ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിൽ 3.3 വർഷം കൂടുമ്പോൾ ഇത് സൂര്യനെ ചുറ്റുന്നു.