തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലി നെയ്യാറ്റിൻകരയിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.സിപിഎം-സിപിഐ പ്രവർത്തകരാണ് പരസ്പരം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഷാമിയാനയെയും ഷീറ്റിനെയും ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം സിപിഎം പ്രവർത്തകർ തകർത്തു.
എൽഡിഎഫിനായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത് പന്ന്യൻ രവീന്ദ്രനാണ്. ചെമ്പരത്തിയിലെ ബൂത്ത് ഓഫിസ് നിർമാണത്തെച്ചൊല്ലിയുള്ള തർക്കം കഴിഞ്ഞ 14-നാണ് ആരംഭിച്ചത്. ഷീറ്റ് മതിയെന്ന് ഒരു വിഭാഗം, ചൂടായതിനാൽ ഷീറ്റ് വേണ്ടെന്നും ഷാമിയാന മതിയെന്ന് മറുവിഭാഗവും പറഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ നേതൃത്വത്തിൽ തുടർന്ന് 22ന് രാത്രി ഒത്തുതീർപ്പ് ചർച്ച നടത്തി. എന്നാൽ ചർച്ച കഴിഞ്ഞ് മടങ്ങി പോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സനലിന്റെ വീട്ടിൽ കയറി വാഹനം അടിച്ചു തകർത്തത്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നം നേതാക്കൾക്കും തലവേദനായായിരിക്കുകയാണ്. മധ്യസ്ഥ ചർച്ചകളും നേതാക്കൾ നടത്തുന്നുണ്ട്.