ബെംഗളൂരു: 2023 ഓഗസ്റ്റ് 23! ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനം വാനോളം ഉയർന്ന ദിനം. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുപൊങ്ങി വിജയക്കൊടി നാട്ടിയ ദിനമായിരുന്നു അന്ന്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരുന്നു ചന്ദ്രയാൻ 3യുടെ വിക്രം ലാൻഡർ ചെന്നിറങ്ങിയത്. ഈ സ്ഥലം ‘ശിവ ശക്തി’ പോയിന്റെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ആ ചരിത്ര നിമിഷത്തിന് ശേഷം 7 മാസങ്ങൾ പിന്നിടുമ്പോൾ ശിവശക്തി പോയിന്റ് എന്ന നാമധേയം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ. പേരിനെക്കുറിച്ച് വിശകലനം ചെയ്ത സംഘടന കഴിഞ്ഞ 19നായിരുന്നു ശിവശക്തി പോയിന്റ് ഔദ്യോഗികമായി അംഗീകരിക്കാൻ തീരുമാനമെടുത്തത്.
ശിവൻ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാൽ ലാൻഡർ ഇറങ്ങിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ചന്ദ്രയാൻ 3 വിജയകരമായതിനാൽ തന്നെ പേടകത്തിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്ക് പുറമെ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.