പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ വീട്ടിലുണ്ടോ? ഇവ ആക്രിവിലയ്‌ക്ക് വിറ്റഴിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എടുത്ത് ചാടി തീരുമാനം എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ. വാഹനങ്ങൾ പൊളിച്ച് കൊടുക്കുന്നതിന് മുമ്പ് ചെയ്യേണ്ടതായ ചില നടപടിക്രമങ്ങളുണ്ട്. ഇവ പാലിക്കാത്ത പക്ഷം വിറ്റു കിട്ടിയ തുകയോ അതിനേക്കാൾ കൂടുതൽ പണമോ കയ്യിൽ നിന്നും നഷ്ടമായേക്കാം.
നിബന്ധനകൾ പാലിക്കാതെ ആക്രിക്കടയിലേക്ക് വാഹനം വിൽക്കുന്നതിനെതിരെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് എംവിഡി. അടുത്തിടെയായി നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വാഹനം ആക്രിക്കാർക്കോ അല്ലെങ്കിൽ വാഹനം പൊളിച്ച് വിൽക്കുന്നവർക്കോ നൽകുന്നതിന് മുമ്പ് ആർസി ആർടി ഓഫീസുകളിൽ സമർപ്പിച്ച് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
ആർടി ഓഫീസിലെത്തി കൃത്യമായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വാഹനം കൊടുക്കാവു എന്ന് എംവിഡി വ്യക്തമാക്കി. കളമശ്ശേരിയിൽ അടുത്തിടെ നടത്തിയ ബൈക്ക് റേസിംഗിന് ഉപയോഗിച്ച വാഹനത്തിനും ഉടമയ്‌ക്കും വേണ്ടി നടത്തിയ പരിശോധനയിലാണ് ഇത്തരം നിയമലംഘനം പുറത്ത് വന്നത്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ നടത്തിയ പരിശോധനയിൽ നിലവിലെ വാഹനത്തിന്റെ ഉടമ ബൈക്ക് 2019-ൽ ആക്രിക്കാരന് വിറ്റു. എന്നാൽ ഇതിന് ശേഷം ആർസി കൈവശം സൂക്ഷിച്ചു.
ഇതേ വാഹനത്തിന്റെ ആർസി നമ്പർ ഉപയോഗിച്ച് അപ്പാച്ചേ ബൈക്ക് റേസിംഗ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം പുറത്തറിയുന്നത്. നിലവിലെ ആർസി ഓണർ ആർടി ഓഫീസിലെത്തി ഈ രേഖ സമർപ്പിക്കാതെ വാഹനം പൊളിക്കാൻ വിട്ടുകൊടുക്കാത്തതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.