തെന്നിന്ത്യയിലെ പ്രിയ താരമാണ് അമലാ പോൾ. മലയാളിയായ അമല തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ നിരവധി മുൻനിര നായകന്മാർക്കൊപ്പവും അമല അഭിനയിച്ചിട്ടുണ്ട്. ‘മൈന’ആയിരുന്നു താരത്തിന്റെ കരിയർ മാറ്റി എഴുതിയ തമിഴ് ചിത്രം. മലയാള സിനിമാ ലോകത്തും ആരാധകരെ സ്വന്തമാക്കാൻ അമലയ്‌ക്ക് സാധിച്ചിട്ടുണ്ട്.
അമല നായികയായി 2010-ൽ പുറത്തിറങ്ങിയ ചിത്രമാണ് സിന്ധു സമവെലി. സാമി സംവിധാനം ചെയ്ത ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോൾ തന്നെ ചിത്രം വിവാദമായത് താരത്തിന് വലിയ തിരിച്ചടിയായിരുന്നു. അന്ന് നേരിട്ട വിമർശനങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് അമല. താരത്തിന്റെ പുതിയ സിനിമയായ ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.
“ആ സിനിമ ഉണ്ടാക്കിയ നെഗറ്റീവ് ഇപാംക്ട് വളരെ വലുതായിരുന്നു. അത് കഴിഞ്ഞപ്പോൾ അതിൽ അഭിനയിക്കാൻ പാടില്ലായിരുന്നെന്ന് തോന്നി. അത് മോശമാണെന്നും നമ്മുടെ സമൂഹം അത് അംഗീകരിക്കില്ലെന്നും വ്യക്തമായി. നമ്മളെ ജനങ്ങൾ മോശമായി വിലയിരുത്തും എന്നൊക്കെ മനസിലാക്കാൻ ഞാൻ വൈകി പോയി. ആ സിനിമയിൽ അഭിനയിച്ചത് എന്റെ കുടുംബത്തിന് വിഷമമുണ്ടാക്കി. ഇതിന് ശേഷം ചെയ്ത സിനിമയായിരുന്നു മൈന. എന്നാൽ ഈ സിനിമ കാരണം മൈനയുടെ പ്രമോഷൻസിന് എന്നെ വിളിച്ചിരുന്നില്ല”.
“ന്യായമാണെന്നും സത്യസന്ധമാണെന്നും തോന്നുന്ന കാര്യങ്ങൾക്ക് മാത്രമേ
സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയുള്ളൂ. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു. നോർമൽ ജീവിതമാണ് എനിക്കിഷ്ടം. നടി എന്ന ലേബൽ ഉള്ളതുകൊണ്ട് പല കാര്യങ്ങളും ചെയ്യാൻ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ ചായക്കടയിൽ പോയി ചായകുടിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. ചെറുപ്പം മുതൽ സിനിമ എനിക്കിഷ്ടമാണ്. സിനിമയിൽ അഭിനയിക്കണമെന്ന് പണ്ട് മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ സിനിമയിൽ വരുന്നതിൽ അച്ഛന് വളരെ പേടിയായിരുന്നു”- അമലാ പോൾ പറഞ്ഞു.