ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കൂച്ചുവിലങ്ങിട്ട് ആർ.സി.ബി. നിശ്ചിത ഓവറൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാനാണ് അതിഥികൾക്ക് കഴിഞ്ഞത്. പതിഞ്ഞ തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. രണ്ടാം മത്സരത്തിലും സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ ജോണി ബെയർസ്റ്റോയെ വിരാടിനെ കൈയിലെത്തിച്ച് സിറാജാണ് ആർ.സി.ബിക്ക് ആദ്യ ചിരി സമ്മാനിച്ചത്.
ശിഖർ ധവാൻ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതും പഞ്ചാബിന്റെ സ്കോറിംഗിന് വേഗം കുറച്ചു. പ്രഭ്‌സിമ്രാന്‍ സിംഗിന് നല്ല തുടക്കം ലഭിച്ചെങ്കിലും മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവയ്‌ക്കാനായില്ല. 17 പന്തിൽ 27 റൺസടിച്ച താരത്തെ മാക്സ് വെൽ പുറത്താക്കി. സ്കോർ 98ൽ നിൽക്കെ തുടരെ വിക്കറ്റ് വീണതോടെ പഞ്ചാബ് പതറി. ലിയാം ലിവിംഗ്സ്റ്റൺ (17), ശിഖൻ ധവാൻ (45) എന്നിവരാണ് തൊട്ടടുത്ത പന്തുകളിൽ പുറത്തായത്. തുടർന്നെത്തിയ ജിതേഷ് ശർമ്മയും(27) സാം കറനുമാണ് (23 ) സ്കോർ 150 കടത്തിയത്.
ഇരുവരും ചേർന്ന് 34 പന്തിൽ 52 റൺസ് കൂട്ടിച്ചേർത്തു. അൽസരി ജോസഫിന്റെ അസാന ഓവറിൽ നിന്ന് 20 റൺസടിച്ച് ശശാങ്ക് സിംഗാണ് പഞ്ചാബിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 8 പന്തിൽ 21 റൺസാണ് താരം നേടിയത്.യാഷ് ദയാൽ ഈ പാർട്ണർ ഷിപ്പ് തകർക്കുകയായിരുന്നു. ഗ്ലെൻ മാക്സ് വെല്ലിനും സിറാജിനും രണ്ടും അൽസരി ജോസഫ്, യാഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.