തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കി ഭൂട്ടാൻ രാജാവ്. കഴിഞ്ഞ ആഴ്ച ഭൂട്ടാൻ സന്ദർശനത്തിനിടയിൽ ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ഭൂട്ടാൻ രാജാവിന്റെ സ്വകാര്യ ആതിഥ്യം സ്വീകരിച്ചത്. ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് രാജാവിനും കുടുംബത്തിനുമൊപ്പം പ്രധാനമന്ത്രി മോദി സമയം ചെലവിടുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അപൂർവ്വമായ ചിത്രങ്ങൾ ഭൂട്ടാനുമായുളള ഇന്ത്യയുടെ സൗഹൃദവും സാഹോദര്യവും അതിന്റെ ഇഴയടുപ്പവുമാണ് അടയാളപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അയൽക്കാർ ആദ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിൽ ഭൂട്ടാന് നിരവധി സഹായങ്ങളും പിന്തുണയുമാണ് ഇന്ത്യ നൽകുന്നത്. കോവിഡ് വ്യാപന സമയത്ത് ആരോഗ്യമേഖലയിൽ ഉൾപ്പെടെ ഇന്ത്യ സഹായമെത്തിച്ചിരുന്നു.
ലിങ്ഖാന കൊട്ടാരത്തിലാണ് വിരുന്ന് നടന്നത്. രാഞ്ജി ജെറ്റ്‌സൺ പെമയും ഇവരുടെ മൂന്ന് കുട്ടികളുമായിരുന്നു വിരുന്നിൽ ഉണ്ടായിരുന്നത്. കുട്ടികളുമായി തമാശകൾ പങ്കുവെയ്‌ക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ ചിത്രങ്ങളിൽ കാണാം. സ്വന്തം കുടുംബാംഗമെന്ന പോലെയാണ് പ്രധാനമന്ത്രിയോട് ഇടപെട്ടതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം, അസാധാരണനായ നേതാവാണ് മോദിയെന്നും രാജ്യങ്ങളിൽ വേണ്ടത് ഇത്തരത്തിലുള്ള നേതാക്കളാണെന്നും ഭൂട്ടാൻ രാജാവ് പ്രശംസിച്ചിരുന്നു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രുക് ഗ്യാൽപോയും സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചിരുന്നു. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ നന്ദിയും അറിയിച്ചിരുന്നു.