പഞ്ചാബ്: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന് നഷ്ടമായത് 1.4 കോടി രൂപ. ലുധിയാനയിലാണ് സംഭവം. ഒരു വാട്ട്സ്ആപ്പ് വഴി നടത്തിയ തട്ടിപ്പിലൂടെയാണ് യുവാവിന് പണം നഷ്ടമായത്. ലുധിയാന സ്വദേശിയായ അമിത് കിഷോറിനാണ് നിക്ഷേപ തട്ടിപ്പിലൂടെ പണം നഷ്ടമായത്.
പഞ്ചാബ് കാർഷിക സർവ്വകലാശാലയിലെ അസോസിയേറ്റ് ഡയറക്ടറാണ് അമിത് കിഷോർ. ഓഹരി വിപണിയിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിപ്പ് സംഘം വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയത്. 2023 ലാണ് യുവാവ് ഗ്രൂപ്പിൽ അംഗമായത്. അഡ്മിൻമാർ അടക്കം ഒമ്പത് പേർ ഈ ഗ്രൂപ്പിൽ അംഗമായി ഉണ്ടായിരുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അമിത് അംഗമായതോടെ ഓഹരി വിപണിയിലൂടെ പണം സമ്പാദിച്ചതിനെ കുറിച്ച് വിവരിച്ച് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ രംഗത്തെത്തി. ഇതോടെ ഉയർന്ന ലാഭം പ്രതീക്ഷിച്ച് അമിത് ഗ്രൂപ്പിലെ നിർദ്ദേശം അനുസരിച്ച് പലതവണകളായി 1.4 കോടി രൂപ നിക്ഷേപിച്ചു. നിക്ഷേപത്തിലെ വളർച്ചയെ സൂചിപ്പിക്കുന്ന ചില വ്യാജ വീഡിയോകളും അമിതിന് സംഘം നൽകി. എന്നാൽ പണം പിൻവലിക്കാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നു. ഇക്കാര്യം അന്വേഷിച്ചപ്പോൾ ഓൺലൈൻ ട്രേഡിംഗ് വാലറ്റ് മരവിപ്പിച്ചെന്ന് അമിതിനെ അറിയിച്ചു.
തട്ടിപ്പ് സംഘം അമിതിനോട് വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അമിത് വിസമ്മതിച്ചതോടെ കനത്ത പിഴ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തി. അമിതിനെ ഭീഷണിപ്പെടുത്താനായി തട്ടിപ്പ് സംഘം ഒരു വ്യാജ വക്കീൽ നോട്ടീസും അയച്ചു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ അമിത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ന്യൂഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സ്വദേശികളായ ഒമ്പത് പേരാണ് തട്ടിപ്പിന് പിന്നിലെന്ന് ലുധിയാന പൊലീസ് സൈബർ സെൽ വിഭാഗം അറിയിച്ചു. അമിതിന്റെ പരാതിയെ തുടർന്ന് ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.