കാസർകോട്: സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. മഞ്ചേശ്വരം ഉപ്പളയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി എത്തിയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉപ്പള ബസ് സ്റ്റാൻഡിന്റെ മുൻവശത്തുള്ള എടിഎമ്മിൽ പണം നിറയ്ക്കാനാണ് സ്വകാര്യ ഏജൻസിയുടെ വാഹനമെത്തിയത്. വാഹനത്തിന്റെ പിറകിലുള്ള അറയിൽ 50 ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. വാഹനം ഉപ്പളയിൽ എത്തിയപ്പോൾ പണത്തിന്റെ കെട്ടുകൾ വാഹനത്തിന്റെ മദ്ധ്യഭാഗത്തെ സീറ്റിൽ ജീവനക്കാർ എടുത്ത് വച്ചു.
തുടർന്ന് പണം എടിഎമ്മിൽ നിക്ഷേപിക്കുന്നതിനായി വാഹനം ലോക്ക് ചെയ്ത് ജീവനക്കാർ എടിഎം കൗണ്ടറിലേക്ക് നടന്നു. ഇതിനിടെയാണ് കവർച്ച നടന്നത്. സീറ്റിൽ വച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്റെ ചില്ല് തകർത്ത് കവരുകയായിരുന്നു. ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ ആളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് ജീവനക്കാർ പറഞ്ഞു. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ് .