കട്ടിലിന് സമീപം ചാർജിനിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കട്ടിലിന് തീപിടിച്ച് നാലു കുട്ടികൾക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലായിരുന്നു അപകടം. മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.സരിക (12), നിഹാരിക (8), ഗോലു (6), ഖാലു (5) എന്നിവരാണ് മരിച്ചത്. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരണത്തിന് കീഴടങ്ങിയെന്ന് മീററ്റ് എസ്പി പറഞ്ഞു. അപകടം ഷോർട്ട് സർക്യൂട്ടിനെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടക്കുമ്പോൾ രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഇവർ മുറിയിലേക്ക് എത്തുമ്പോഴേക്കും കുഞ്ഞുങ്ങളെ അപ്പാടെ തീവിഴുങ്ങിയിരുന്നു. കുട്ടികളുടെ കിടക്കയിലേക്ക് തീ പടർന്നാണ് അപകടമുണ്ടായത്.രക്ഷാ പ്രവർത്തനത്തിനിടെയാണ് രക്ഷിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റത്.
പ്രദേശവാസികളാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുൻപേ രണ്ടു കുട്ടികൾ മരിച്ചിരുന്നു. രണ്ടു കുട്ടികൾ കഴിഞ്ഞ ദിവസവും മരിച്ചു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ മാതാവ് ബബിത (35) ഡല്‍ഹി എയിംസിലാണ്. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ആശങ്കജനകമാണ്.