പാലക്കാട്: ബിജെപിയിൽ ചേരാനുള്ള ഏക കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മേജർ രവി. രാജ്യത്തെക്കാൾ വലുത് മകളാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്നത്തെ സ്ഥിതി അങ്ങനെയല്ലെന്നും മേജർ രവി പറഞ്ഞു. തീവ്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന നിരവധി നോതാക്കൾ നമുക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘പലരും പറഞ്ഞ് പരത്തിയിട്ടുള്ളത് മേജർ രവി കമ്യൂണിസ്റ്റോ കോൺഗ്രസോ ആണെന്നാണ്. എന്നാൽ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് ഒരു പാർട്ടിയുടെ അംഗത്വം സ്വീകരിച്ചത് കഴിഞ്ഞ ഡിസംബർ 26-ന് ബിജെപിയുടെ പാർട്ടി അദ്ധ്യക്ഷനായ നദ്ദയിൽ നിന്നാണ്. ഇതിന് മുമ്പ് പല വേദികളിലും പോയത് ഒരു സിനിമാ സംവിധായകൻ എന്ന നിലയിലാണ്. ഞാൻ പി രാജീവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോയിട്ടുണ്ട്. അവിടെ പോയിട്ട് ഞാൻ മാർക്സിസം എന്താണെന്നും ലെനിനിസം എന്താണെന്നും അല്ല പറഞ്ഞത്. ഞാൻ എനിക്കറിയുന്ന ആ വ്യക്തിയെക്കുറിച്ചാണ് പറഞ്ഞത്.
1988കളിലാണ് ഞാൻ ആദ്യമായി കശ്മീരിൽ യുദ്ധത്തിനായി പോയത്. അന്ന് ജമ്മുവിലെ ഹോം മിനിസ്റ്റർ ആയിരുന്നത് മുഫ്തി മുഹമ്മദ് സെയ്ദി ആയിരുന്നു. അദ്ദേഹത്തിന്റെ മകൾ റുബയ സെയ്ദിയെ തീവ്രവാദികൾ തട്ടികൊണ്ട് പോയിരുന്നു. ഹോം മിനിസ്റ്ററുടെ മകളെ രക്ഷിക്കാനാണ് ഞങ്ങൾ പോയത്. കശ്മീരിലെത്തിയതിന് ശേഷം മൂന്നാം ദിവസം ഇവർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തിയിരുന്നു.
പക്ഷെ, അന്നൊക്കെ ഒരു പ്രവണതയുണ്ടായിരുന്നു ഇവരെയൊക്കെ കണ്ടെത്തിയാലും ഇവർക്കെതിരെ ആക്രമണം നടത്താനുള്ള അനുവാദം ഡൽഹിയിൽ ഇരിക്കുന്നവരോട് ചോദിക്കണമായിരുന്നു. മരണത്തെ പോലും മുന്നിൽ കണ്ടാണ് ഇവർക്കെതിരെ പോരാടാൻ പോകട്ടെയെന്ന് ചോദിക്കുന്നത്. രാജ്യത്തെ വിലപേശുന്ന തീവ്രവാദികളെ വധിക്കാൻ, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ, പോകട്ടെയെന്ന് ചോദിക്കേണ്ട ഗതികേടായിരുന്നു.
ഡൽഹിയിൽ നിന്നും വന്ന ഓർഡർ വേണ്ടെന്നാണ്. കാരണം, മുഫ്തി മുഹമ്മദ് സെയ്ദിയുടെ മകളെയാണ് ഭീകരർ തട്ടികൊണ്ട് പോയത്. രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വലുത് മകളാണ്. നിങ്ങൾ ആരും വെടിവെക്കാൻ പോകരുത്. അവർ ഡിമാൻഡ് ചെയ്യുന്നത് എന്താണെങ്കിലും കൊടുത്തേക്കാം. ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്ന നിരവധി ഭരണാധികാരികൾ അന്ന് ഉണ്ടായിരുന്നു. പക്ഷെ, ഇന്ന് അങ്ങനെ അല്ല. ഇന്ന് നമുക്കൊരു പ്രധാനമന്ത്രിയുണ്ട്, നരേന്ദ്ര ദാമോദർദാസ് മോദി.’- മേജർ രവി പറഞ്ഞു.