ചെന്നൈ: ഡിഎംകെ സഖ്യത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇൗറോഡ് എംപി എ. ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ മനോവിഷമം ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുകയായിരുന്നു. എംഡിഎംകെ പാർട്ടി നേതാവായ വൈക്കോയുടെ മകൻ ദുരൈ വൈക്കോയെയാണ് ഗണേഷമൂർത്തിക്ക് പകരം സ്ഥാനാർത്ഥിയായി പരിഗണിച്ചത്.
എന്നാൽ പാർട്ടി തീരുമാനത്തെ എതിർത്ത ഗണേശമൂർത്തി തനിക്ക് തന്നെ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്.
ഗുരുതരാവസ്ഥയിലായ ഇദ്ദേഹം കഴിഞ്ഞ നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലിരിക്കെയായിരുന്നു മരണം. ഡിഎംകെ ചിഹ്നത്തിലായിരുന്നു ഗണേശമൂർത്തി കഴിഞ്ഞ തവണ ജനവിധി തേടിയത്.