ദർഭംഗ ; പ്രണയത്തിന്റെ പേരിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ് . ബിഹാറിലെ ദർഭംഗയിൽ യാസ്മിൻ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ യാസ്മിന്റെ പിതാവ് മുഹമ്മദ് നസീറിനെ പോലീസ് അറസ്റ്റ് ചെയ്തു .
ഹയാഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ റസൂൽപൂർ ഗ്രാമത്തിൽ നസീറിന്റെ വീടിനോട് ചേർന്നുള്ള ചോളത്തോട്ടത്തിൽ നിന്നാണ് 18 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് .മകളുടെ പ്രണയത്തെ കുറിച്ച് ആളുകൾ നസീറിനോട് പറഞ്ഞതോടെയാണ് ഇയാൾ അസ്വസ്ഥനായതെന്ന് പോലീസ് പറഞ്ഞു .ഒടുവിൽ മുഹമ്മദ് നസീർ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം ചോളത്തോട്ടത്തിലേക്ക് കൊണ്ടുപോയി ഉപേക്ഷിച്ചു.
എന്നാൽ മാർച്ച് 25 ന് പെൺകുട്ടിയുടെ മൃതദേഹം ചോളത്തോട്ടത്തിൽ നിന്ന് കണ്ടെത്തി .മാർച്ച് 22 മുതൽ യാസ്മിനെ കാണാതായതായി പോലീസിന് മനസ്സിലായെങ്കിലും വീട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ല.
ഇതാണ് വീട്ടുകാരെ പോലീസിന് സംശയമുണ്ടാക്കിയത്. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. യാസ്മിന്റെ ബന്ധുക്കളെയും ഗ്രാമത്തിലെ ചിലരെയും ചോദ്യം ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിക്ക് ഒരു പ്രണയമുണ്ടെന്ന് വെളിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനൊടുവിലാണ് പിതാവ് മുഹമ്മദ് നസീർ പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ചത് .
ഈ പ്രണയബന്ധത്തെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നും സംഭവം മറച്ചുവെക്കാൻ മൃതദേഹം ചോളത്തോട്ടത്തിൽ തള്ളുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.