ഉപ്പൽ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ഒരു മിനി തൃശൂർ പൂരത്തിനായിരുന്നു. തലങ്ങും വിലങ്ങും കമ്പക്കെട്ടുപോലെ സിക്സറുകൾ ഉയർന്നു പൊങ്ങിയപ്പോൾ ബൗണ്ടറികൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി. മുംബൈയും ഹൈദരാബാദും ചേർന്ന് 38 പടുകൂറ്റൻ സിക്സറുകളാണ് ഗാലറയിൽ പറത്തി വിട്ടത്. 31 ബൗണ്ടറികളും പായിച്ചു. 523 റൺസാണ് ഇരുടീമുകളും കൂടി അടിച്ചുകൂട്ടിയത്. നിരവധി റെക്കോർഡുകളാണ് മഴപോലെ പെയ്തിറങ്ങിയത്.
പന്തെടുത്തവരെല്ലാം എയറിലായ മത്സരത്തിൽ ഹൈദരാബാദിലെ കാണികൾക്ക് വിരുന്നായിരുന്നു. പല റെക്കോർഡുകളും നിലംപെത്തിയ മത്സരത്തിൽ ഹൈദരാബാദ് ആർ.സി.ബിയുടെ റെക്കോർഡാണ് ആദ്യം കടപുഴക്കിയത്. പൂനെ വാരിയേഴ്സിനെതിരെ 2013ൽ കുറിച്ച 263 റൺസിന്റെ ഐപിഎൽ റെക്കോർഡ് മറികടന്ന് ഹൈദരാബാദ് 277 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഇന്നലെ പിറന്ന റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം.
ഐപിഎൽ മത്സരത്തിലെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ- 3ന് 277. സൺറൈസേഴ്സ്, മുംബൈ ഇന്ത്യൻസിനെതിരെ.
ഒരു ഐപിഎൽ മത്സരത്തിൽ ഇരു ടീമുകളും ചേർന്നു നേടുന്ന ഏറ്റവും ഉയർന്ന സ്കോർ– 523
ഏറ്റവുമധികം സിക്സറുകൾ (38) പിറന്ന മത്സരം
ഒരു ഐപിഎൽ ഇന്നിംഗ്സിൽ മൂന്നുപേർ 60 പ്ലസ് സ്കോർ നേടി
ഹെന്റിച്ച് ക്ലാസൻ(80), അഭിഷേക് ശർമ്മ(63), ട്രാവിഡ് ഹെഡ്(62)
ഡൽഹിക്കും ആർസിബിക്കും ശേഷം ഒരു ഇന്നിംഗ്സിൽ 20 സിക്സടിക്കുന്ന ടീമായി മുംബൈ.
ഐപിഎൽ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ– 5ന് 246
ഐപിഎല്ലിലെ മുംബൈയുടെ ഏറ്റവും ഉയർന്ന സ്കോർ-246
ആദ്യമായാണ് ഒരു ഐപിഎൽ മത്സരത്തിൽ 4 ബാറ്റർമാർ 25 ൽ താഴെ പന്തുകളിൽ അർദ്ധ സെഞ്ചറി തികയ്‌ക്കുന്നത്. അഭിഷേക് ശർമ (16), ട്രാവിസ് ഹെഡ് (18), ഹെന്റിച്ച് ക്ലാസൻ (23), തിലക് വർമ (24) എന്നിവരാണ് റെക്കോർഡിട്ടത്.