ബീജിംഗ്: ചൈനയുടെ സാങ്കേതിക പുരോഗതിയെ ഒരു ശക്തിക്കും തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിംഗ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ഡച്ച് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർണായകമായ സാങ്കേതിക പ്രശ്നങ്ങളെ കുറിച്ചും അർദ്ധചാലക വ്യവസായം പോലുള്ള മേഖലകളെ കുറിച്ചുമാണ് ഇരുവരും ചർച്ച നടത്തിയത്.
ചൈനയുടെ ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ വേഗത തടയാൻ ഒരു ശക്തിക്കും കഴിയില്ല. ഇരുകൂട്ടർക്കും പുരോഗതിയുണ്ടെന്ന് തോന്നുന്ന അന്താരാഷ്ട്ര ബന്ധങ്ങൾ മാത്രമേ ചൈന പ്രോത്സാഹിപ്പിക്കാറുള്ളൂവെന്നും ഷി ജിൻപിംഗ് പറഞ്ഞു. ചൈനീസ് ജനതയ്ക്കും നിയമാനുസൃതമായ വികസന അവകാശങ്ങളുണ്ട്, അന്താരാഷട്ര ബന്ധങ്ങൾ പുലർത്തുന്നതിൽ ചൈന ഇനിയും വിജയിക്കുമെന്നും ഷി കൂട്ടിച്ചേർത്തു.
നൂതന ചിപ്പ് സാങ്കേതികവിദ്യയുടെ കയറ്റുമതി തടഞ്ഞതിനെ തുടർന്ന് ചൈനയും നെതർലാൻഡ്സും തമ്മിലുള്ള ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പരാമർശം. സ്മാർട്ട്ഫോണുകൾ അടക്കമുള്ള നിരവധി സംവിധാനങ്ങളിൽ നിർണായക ഘടകമാണ് അർദ്ധചാലക ചിപ്പുകൾ അഥവാ സെമികണ്ടക്ടറുകൾ.
അതേസമയം അൾട്രാവയലറ്റ് ലിത്തോഗ്രാഫി മെഷീനുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ നിന്ന് ഡച്ച് ടെക് ഭീമനായ ASML-നെ യുഎസ് വിലക്കിയിരിക്കുന്നു. നിലവിൽ അത്തരം മെഷീനുകൾ നിർമ്മിക്കാൻ കഴിവുള്ള ഒരേയൊരു കമ്പനിയാണ് ഇത്. ചിപ്പ് നിർമ്മാണത്തിന് നിർണായകമാണ് EUV ലിത്തോഗ്രാഫി മെഷീനുകൾ. ഈ സാഹചര്യത്തിലാണ് ചൈനയിലേക്കുള്ള കയറ്റുമതി നിർത്തലാക്കിയത്.
ചൈനയിലേക്ക് ഇത്തരം മെഷീനുകൾ കയറ്റുമതി ചെയ്യുന്നതിന് തടയിട്ടതോടെ അമേരിക്ക-ചൈന ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ചൈനയും നെതർലാൻഡ്സും തമ്മിലുള്ള ബന്ധവും ഇതോടെ ഉലഞ്ഞു.